റംസാൻ വ്രതം കണക്കിലെടുത്ത് പോളിംഗ് സമയം മാറ്റില്ലെന്ന് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published May 5, 2019, 11:04 PM IST
Highlights

റംസാൻ വ്രതം കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്‍റെ ഇനിയുള്ള മൂന്ന് ഘട്ടങ്ങളിൽ പോളിംഗ് സമയം പുലർച്ചെ നാലര മുതൽ തുടങ്ങണമെന്ന അപേക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. 

ദില്ലി: റംസാൻ വ്രതം കണക്കിലെടുത്ത് ഇനിയുള്ള തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങളിൽ പോളിംഗ് സമയം മാറ്റില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് സമയം പുലർച്ചെ നാലര മുതൽ തുടങ്ങണമെന്ന അപേക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. 

ഇതേ ആവശ്യമുന്നയിച്ചുള്ള ഹർജിയിൽ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബ‍ഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ മുഹമ്മദ് നിസാമുദ്ദീൻ പാഷ, ആസാദ് ഹയാത്ത് എന്നിവരാണ് കേന്ദ്രതെര‍ഞ്ഞെടുപ്പ് കമ്മീഷന് ഇങ്ങനെയൊരു അപേക്ഷ നൽകിയിട്ടും നടപടിയില്ലെന്നും സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയത്. 

മെയ് 6, മെയ് 12, മെയ് 19 തീയതികളിലാണ് ഇനിയുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. 169 സീറ്റുകളിലേക്കുള്ള പോളിംഗാണ് ഇനി ബാക്കിയുള്ളത്. പലയിടത്തും കനത്ത ചൂടും ഉഷ്ണതരംഗവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ വ്രതം നോൽക്കുന്ന വിശ്വാസികൾക്ക് പോളിംഗ് ബൂത്തിലെത്താൻ ബുദ്ധിമുട്ട് തോന്നിയേക്കാം. ഈ സാഹചര്യത്തിൽ പോളിംഗ് രണ്ടര മണിക്കൂർ നീട്ടി പുലർച്ചെ നാലര മുതലാക്കണമെന്നായിരുന്നു അഭിഭാഷകരുടെ ഹർജി.

തിങ്കളാഴ്ച മുതലാണ് കേരളത്തിൽ റംസാൻ വ്രതാരംഭം. ഉത്തരേന്ത്യയിൽ ഇത് ചൊവ്വാഴ്ച മുതലാണ്. 

click me!