
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഉമ്മൻ ചാണ്ടി. ഇന്ന് രാത്രിയോ അല്ലെങ്കിൽ നാളെയോ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രഖ്യാപനം വന്നെക്കാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയം നേരത്തെയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്ധ്രയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായാണ് താന്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ നേതാക്കൾക്കിടയിൽ ആശങ്കയുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. പട്ടികയിലേക്ക് പരിഗണിക്കുന്ന ചില പേരുകളിൽ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
Also Read: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഇനിയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലാത്ത വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും എന്നായിരുന്നു ഇന്നലെ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ തർക്കത്തിലുടക്കി സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നെയും നീളുകയാണ്. നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ നേതാക്കൾ അറിയിച്ചിരിക്കുന്നത്. ടി സിദ്ദിഖിന് വയനാടിന് പകരം ആലപ്പുഴ നൽകാമെന്ന ഐ ഗ്രൂപ്പ് ഫോർമുല എ ഗ്രൂപ്പ് തള്ളിക്കളഞ്ഞതോടെ പ്രതിസന്ധി മുറുകി. ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആറ്റിങ്ങൽ സീറ്റ് അടൂർ പ്രകാശിന് നൽകാമെന്ന് ധാരണയായിട്ടുണ്ട്.