'പിണറായി വാ തുറക്കണം', കള്ളവോട്ട് രാഷ്ട്രീയത്തില്‍നിന്ന് സിപിഎം പിന്മാറണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍

By Web TeamFirst Published Apr 29, 2019, 6:52 PM IST
Highlights

ജനപ്രതിനിധികാണ് കള്ളവോട്ട് ചെയ്തതെന്നിരിക്കെ രാജിവച്ച് നടപടി നേരിടണം. ഓപ്പണ്‍ വോട്ടെന്ന ഇ പി ജയരാജന്‍റെ വാക്കുകള്‍  പച്ചക്കള്ളമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

കാസര്‍കോട്: പിലാത്തറ 19ാം ബുത്തില്‍ നടന്നത് കള്ളവോട്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. മണ്ഡലത്തിലെ 100 ഓളം ബൂത്തുകളില്‍ കള്ള വോട്ട് നടന്നു. ബൂത്തുകളില്‍ ഏജന്‍റുമാരെ ഇരിക്കാന്‍ അനുവദിച്ചില്ല. ഉച്ചയോടെ ഏജന്‍റുമാരെ ബൂത്തില്‍ നിന്ന് അടിച്ച് പുറത്താക്കിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. 

പൊലീസും പ്രിസൈഡിംഗ് ഓഫീസര്‍മാരും നോക്കി നിന്നു. ഓപ്പണ്‍ വോട്ട് ചെയ്തു എന്നാണ് ജയരാജന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഓപ്പണ്‍ വോട്ട് എന്നതല്ല, കംപാനിയന്‍ വോട്ട് ആണ് നിലവില്‍ ഉള്ളത്. അതിന് വോട്ട് ചെയ്യേണ്ടവര്‍ കുടുംബത്തിലെ അംഗമായിരിക്കണമെന്നതടക്കമുള്ള നിയമങ്ങളുണ്ട്. ഇതൊന്നും പിലാത്തറയില്‍ പാലിച്ചിട്ടില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. 

Read Also: കാസര്‍കോട്ടെ കള്ളവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ; കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ്

പഞ്ചായത്ത് മെമ്പറാണ് കള്ളവോട്ട് ചെയ്തിരിക്കുന്നവരില്‍ ഒരാള്‍. മറ്റൊരാള്‍ മുന്‍ മെമ്പറും. ജനപ്രതിനിധികാണ് കള്ളവോട്ട് ചെയ്തതെന്നിരിക്കെ രാജിവച്ച് നടപടി നേരിടണം. കള്ളവോട്ട് രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം പിന്മാറണമെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും വാ തുറക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. 

സകല കള്ള വോട്ടുകള്‍ക്കും ജില്ലാ കളക്ടര്‍മാരും പ്രിസൈഡിംഗ് ഓഫീസര്‍മാരുംകൂട്ടുനിന്നിട്ടുണ്ട്. ഇവരുടെ മൗനാനുവാദത്തോടെ നടന്നത് ഗുരുതരമായ പിഴവാണ്. വോട്ട് ചെയ്തവര്‍ക്കെതിരെ മാത്രമല്ല, ഓഫീസര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. ഓപ്പണ്‍ വോട്ടെന്ന ഇ പി ജയരാജന്‍റെ വാക്കുകള്‍  പച്ചക്കള്ളമാണ്. കോടതിയെയും ജഡ്ജിയെയും അപമാനിക്കുന്ന ആളാണ് ജയരാജന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തില്‍ മറുപടി പറയണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Read Also: കള്ളവോട്ട് മാധ്യമങ്ങൾ കെട്ടിച്ചമച്ചത്, നടന്നത് ഓപ്പൺ വോട്ട് തന്നെ; വാദം ആവർത്തിച്ച് ഇ പി ജയരാജൻ 

പിലാത്തറ പത്തൊമ്പതാം ബൂത്തില്‍ മാത്രം നൂറോളം കള്ളവോട്ട് നടന്നിട്ടുണ്ട്. റീ പോളിംഗ് തീരുമാനിക്കുന്നത് താനല്ല,  ഇലക്ഷന്‍ കമ്മിറ്റിയും ചീഫ് ഇലക്ഷന്‍ ഏജന്‍റുമുണ്ട്. അവര്‍ തീരുമാനിച്ചാല്‍ താന്‍ ഒപ്പിട്ട് നല്‍കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. 

Read Also: കാസർകോട്ടെ കള്ളവോട്ട്; അന്വേഷണം അരംഭിച്ചെന്ന് ജില്ലാ കലക്ടർ; പോളിങ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു 

click me!