news
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാന്പി സംസ്കൃത കോളേജിൽ പ്രിസൈഡിംഗ് ഓഫീസറായി എത്തിയപ്പോഴായിരുന്നു സംഭവം
പട്ടാമ്പി: ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ബിന്ദു തങ്കം കല്ല്യാണിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്കൃത കോളേജിൽ പ്രിസൈഡിംഗ് ഓഫീസറായി എത്തിയ ബിന്ദുവിനെ ആർ എസ് എസ്-ബിജെപി പ്രവർത്തകർ അധിക്ഷേപിച്ചെന്നാണ് പരാതി.
ഡ്യൂട്ടിക്കിടെ തന്നെ തിരിച്ചറിഞ്ഞ ആർ എസ് എസ് പ്രവർത്തകർ സംഘടിതമായി ആക്രമിക്കാൻ ശ്രമിച്ചെന്നും ബിന്ദു പറയുന്നു. കളക്ടർക്കും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബിന്ദു അറിയിച്ചു. പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
ബിന്ദു തങ്കം കല്ല്യാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം...
പ്രിസൈഡിംഗ് ഓഫീസറായാലും
സംഘികൾ തെറി വിളിക്കും..
ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയിൽ പ്രിസൈഡിംഗ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ ഓർഡർ പ്രകാരം ട്രയിനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്കൃത കോളേജിൽ..അടിയന്തിര ഘട്ടങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ Reserve Official ആയി ഇന്നലെയും ഇന്നും കോളേജിലുണ്ടായിരുന്നു ഞാനും. തെരെഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവും വോട്ടിംഗിന് ശേഷം ഇത് സ്വീകരിക്കുന്ന സെൻററുമാണ് കോളേജ്. പട്ടാമ്പി (50), തൃത്താല (49) എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്തത്..
പോളിംഗ് ദിവസമായ ഇന്ന് തിരക്കൊഴിഞ്ഞ ക്യാംപസിൽ Reserve Duty യിൽ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഭക്ഷണവും മരുന്നുമൊക്കെയായി ക്യാംപസിൽ സജീവമായിരുന്ന കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾക്ക് എന്നെ മനസിലാവുകയും നേരിൽ വന്ന് പരിചയപ്പെടുകയും ചെയ്തു.. വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് അവർ എന്നോടു പെരുമാറിയത്.. ഞാനാണെന്ന് തിരിച്ചറിഞ്ഞ കുറേ ചെറുപ്പക്കാരും ഇടവേളയിൽ വന്ന് പരിചയപ്പെടുകയും ചെയ്തു. ഇതിനിടയിൽ കോളേജിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ R$S/ BJP പ്രവർത്തകരും എന്നെ തിരിച്ചറിഞ്ഞു. അറിഞ്ഞപ്പോൾ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് പലരും എത്തിനോക്കി ഞാനാണെന്ന് ഉറപ്പു വരുത്തിപ്പോയി.. ഭക്ഷണം കഴിക്കാൻ പോകുമ്പോഴും കോളേജിലെ ബൂത്തിനു മുൻപിൽ ഇവർ അസ്വസ്ഥരാകുന്നത് ഞാൻ തിരിച്ചറിഞ്ഞു.. ഉച്ചയോടെ തൃത്താലARO ഓഫീസിലും ഡ്യൂട്ടിയിലെ പോലീസ് ഓഫീസർമാരോടും ഞാൻ വിവരം പറഞ്ഞു.. ഇടക്കെന്നോട് ഒരു തവണ മോശമായി പെരുമാറുകയും ചെയ്തു ഒരാൾ.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരവിടെ കാത്തു നിന്നു..'ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാൾ ചോദിച്ചത്.' ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച..
ആ നിമിഷം അവരെന്നെ ആക്രമിക്കാൻ കോളേജിന് പുറത്ത് കാത്തുനിന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷം ഞാൻ ക്യാംപസിലേക്ക് തിരിച്ചു നടന്നു.'എന്റെ കൂടെ വന്ന സ്ത്രീയായ പോളിംഗ് ഓഫീസർ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..
തിരിച്ച് ARO ഓഫീസിലെത്തി പരാതി എഴുതിക്കൊടുത്തു.. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കമ്മീഷൻ നിയോഗിച്ച ഒരു ഓഫീസറെ കൈകാര്യം ചെയ്യാനുള്ള അവരുടെ ആലോചന തന്നെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പരാതി നാളെ ജില്ലാ വരണാധികാരിയായ കലക്ടർക്ക് കൈമാറുമെന്നും പ്രോപ്പർ ചാനലിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു..
പോലീസിലും പരാതിപ്പെടുന്നുണ്ട്..
കോളേജ് ക്യാംപസിലേയും
പോളിംഗ് ബൂത്തിലെയും പരിസരത്തേയും CCTV യിൽ ഈ മുഖങ്ങൾ പലവട്ടം പതിഞ്ഞിട്ടുണ്ട്..
കണ്ടാൽ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്..
നിയമപരമായി മുൻപോട്ട് പോകും..