രാംലല്ല ക്ഷേത്രത്തില്‍ കയറാതെ പ്രിയങ്കാ ഗാന്ധി അപമാനിച്ചത് രാമനെ: യോഗി ആദിത്യനാഥ്

By Web TeamFirst Published Mar 31, 2019, 3:58 PM IST
Highlights

ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച പ്രിയങ്ക അയോധ്യയിലെ രാംലല്ല ക്ഷേത്രത്തില്‍ കയറിയില്ല. രാമക്ഷേത്രം സന്ദ‍ർശിക്കാതിരുന്നത് രാമനെ അപമാനിച്ചതിന് തുല്യമാണെന്ന് യോഗി ആദിത്യനാഥ്

ലഖ്‍നൗ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. അയോധ്യയിലെത്തിയ പ്രിയങ്ക രാമക്ഷേത്രം സന്ദ‍ർശിക്കാതിരുന്നത് രാമനെ അപമാനിച്ചതിന് തുല്യമാണെന്ന് യോഗി പറഞ്ഞു. 

പ്രിയങ്ക രാമക്ഷേത്രം സന്ദ‍ർശിക്കാതിരുന്നതിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു.  ശ്രീരാമനെ ആരാധിക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്നായിരുന്നു സ്മൃതി ഇറാനിയും പ്രതികരണം. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് പ്രിയങ്ക രാമജന്മഭൂമിയെ വണങ്ങാത്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  പ്രിയങ്കാ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള സ്മൃതി ഇറാനിയുടെ കടന്നാക്രമണം.

അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്മൃതിയുടെ പരാമര്‍ശം വന്നത്. ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച പ്രിയങ്ക അയോധ്യയിലെ രാംലല്ല ക്ഷേത്രത്തില്‍ കയറിയില്ല. ഇതാണ് സ്മൃതിയുടെ പരാമര്‍ശത്തിന് കാരണമായത്.   

വലിയ രാമഭക്തരാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നാട്യം. ശ്രീരാമന്‍ ജീവിച്ചിരുന്നില്ലെന്ന് കയ്യെഴുത്ത് പ്രതികള്‍ ഒപ്പിട്ടുനല്കി വാദിച്ചവരാണ് അവര്‍. വോട്ട് ബാങ്ക് ചോരുമെന്ന് പേടിച്ച് ഒരിക്കല്‍ പോലും രാമക്ഷേത്രത്തില്‍ തൊഴാന്‍ അവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രാമഭക്തനായ ഒരാളുടെ വോട്ട് പോലും കോണ്‍ഗ്രസിന് ലഭിക്കില്ല. സ്മൃതി ഇറാനി പറഞ്ഞു. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ്. മെയ് 23-നാണ് ഫലം.


 

click me!