
ദില്ലി: പ്രിയങ്കയുടെ കടന്ന് വരവ് പാര്‍ട്ടിക്ക് ശക്തിപകര്‍ന്നിട്ടുണ്ടെന്ന് കണക്കുകൾ നിരത്തി വിശദീകരിച്ച് കോൺഗ്രസ്. പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശക്തി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രിയങ്ക വന്ന ശേഷം 20 ശതമാനം കൂടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ പറയുന്നത്.
ജനുവരി 23 നാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്. ഇതിനോടകം രണ്ടു റാലികളിൽ പങ്കെടുത്തു. പ്രയാഗ് രാജ് മുതല്‍ വാരാണസിവരെ ഗംഗയിലൂടെ ബോട്ടുയാത്ര. പിന്നാലെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ തുടങ്ങി അയോധ്യയിലവസാനിച്ച റോഡ് ഷോ.
പ്രവര്‍ത്തകരും നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുമായി പ്രിയങ്ക സജീവമാണ്. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ഉണര്‍വ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രവര്‍ത്തകരുമായി സംവദിക്കാന്‍ തയാറാക്കിയ ശക്തി ആപ്പിന്‍റെ വളര്‍ച്ച. ജനുവരിയ്ക്ക് ശേഷം ശക്തി ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 20 ശതമാനം കൂടി. 55 ലക്ഷത്തില്‍ നിന്ന് 66 ലക്ഷമായാണ് വർദ്ധന. ശക്തി ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും ഇരട്ടിയായി. 22 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് വളര്‍ച്ച.
ലക്നൗവില്‍ ചുമതലയേല്‍ക്കാനെത്തുന്നതിന് തൊട്ടുമുമ്പ് പിന്തുണ തേടി പ്രിയങ്ക ശക്തി ആപ്പുവഴി ശബ്ധസന്ദേശമയച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് കിട്ടിയത്. മികച്ച പ്രതികരണമാണ് കിട്ടുന്നതെന്ന് കോണ്‍ഗ്രസിന്‍റെ ഡാറ്റാ അനലിറ്റിക്കൽ വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. ശക്തി ആപ്പിലെ ഈ ചലനം ഉത്തര്‍ പ്രദേശിലെ വോട്ടർമാർക്കിടയിലുണ്ടോ എന്നാണ് ഇനിയറിയേണ്ടത്.