അമേഠിയെ ചൊല്ലി വാക്പോര്; പ്രിയങ്ക ഗാന്ധിയും സ്മൃതി ഇറാനിയും നേര്‍ക്കുനേര്‍

By Web TeamFirst Published Apr 29, 2019, 7:35 AM IST
Highlights

സ്മൃതി ഇറാനി വോട്ടിനായി പണവും സാരിയും ഷൂസും വിതരണം ചെയ്യുന്നുവെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. എംപി എവിടെയെന്ന അമേഠിക്കാരുട ചോദ്യത്തിൽ ഉത്തരം മുട്ടിയ പ്രിയങ്ക തന്‍റെ സന്ദര്‍ശനങ്ങളുടെ കണക്കെടുക്കുന്നുവെന്ന് സ്മൃതി ഇറാനി തിരിച്ചടിച്ചു

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയെ ചൊല്ലി വീണ്ടും പ്രിയങ്ക ഗാന്ധി- സ്മൃതി ഇറാനി വാക് പോര്. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി വോട്ടിനായി പണവും സാരിയും ഷൂസും വിതരണം ചെയ്യുന്നുവെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം.

എംപി എവിടെയെന്ന അമേഠിക്കാരുട ചോദ്യത്തിൽ ഉത്തരം മുട്ടിയ പ്രിയങ്ക തന്‍റെ സന്ദര്‍ശനങ്ങളുടെ കണക്കെടുക്കുന്നുവെന്ന് സ്മൃതി ഇറാനി തിരിച്ചടിച്ചു. അമേഠിയിൽ രാഹുൽ ഗാന്ധിയെ തറപറ്റിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് സ്മൃതി ഇറാനിയും ബിജെപിയും.

തടയിടാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. ദിവസവും രാവിലെ അമേഠിയിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോിപ്പിച്ച ശേഷമാണ് പ്രിയങ്ക മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോകുന്നത്. തങ്ങളെ യാചകരായി കാണുന്ന നേതാവിനെ അമേഠിക്കാര്‍ പിന്തുണയ്ക്കില്ല.

അമേഠി തങ്ങളുടെ വീടാണെന്നും അമേഠിക്കാര്‍ കുടുംബാംഗങ്ങളാണെന്നും പ്രിയങ്ക പറയുന്നു. മണ്ഡലത്തിൽ ഏതാണ്ട് പൂര്‍ണസമയവും കേന്ദ്രീകരിക്കുകയാണ് സ്മൃതി ഇറാനി. പുടാബ് ധ്വാര ഗ്രാമത്തിലെ പാടങ്ങളിൽ തീ പടര്‍ന്നപ്പോള്‍ തീയണയ്ക്കാനും ബിജെപി സ്ഥാനാര്‍ഥി എത്തി. അടുത്ത മാസം ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ് നടക്കുക.  

click me!