
കാസര്‍കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കാന്‍ തയാറായിട്ടില്ല.
നാളെ അടിയന്തര ഡിസിസി യോഗം കൂടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തവണ കാസര്‍കോട് നിന്ന് തന്നെയുള്ള സ്ഥാനാര്‍ഥി വേണമെന്ന നിലപാടായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചിരുന്നത്. ഇത് മേല്‍ഘടകങ്ങളെ അറിയിച്ചിട്ടും അനുകൂലമായ തീരുമാനമുണ്ടാവാത്തതാണ് ഇപ്പോള്‍ കലാപക്കൊടി ഉയര്‍ത്താന്‍ ജില്ലയിലെ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്.
കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഐ സുബ്ബറേയുടെ പേരിന് ഏറ്റവും പ്രാധാന്യം ലഭിച്ചപ്പോള്‍ പല ഘട്ടത്തിലും ഷാനിമോള്‍ ഉസ്മാന്‍റെയും ടി സിദ്ധിഖിന്‍റെയും പേരുകള്‍ അവിടെ കാസര്‍കോട് പരിഗണിക്കപ്പെട്ടു.
ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പട്ടിക പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് ഇടത് കോട്ട പിടിക്കാന്‍ നിയോഗിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെയാണ്. കാസര്‍കോട് ഒരിക്കലും കോണ്‍ഗ്രസിന് ബാലികേറാമലയല്ലെന്നും അവിടെ വിജയിക്കാവുന്നതേയുള്ളുവെന്നുമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കേരളം വോട്ട് ചെയ്യും. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെുത്താക്കി കാസര്‍കോട് മാറ്റാന്‍ തനിക്കാകും. കൃപേഷിന്‍റെയും ശരത്തിന്‍റെയും കൊലപാതകം അവിടുത്തെ ജനങ്ങളെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം അവിടെ ആകെ ഇളക്കി മറിച്ചിരിക്കുകയാണ്. 50 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണിത്. മലബാറുകാര്‍ക്ക് തന്നോട് സ്നേഹമുണ്ട്. തന്‍റെ ജീവിതം തുറന്ന പുസ്തകമാണ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയക്കാരനല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.