
കണ്ണൂര്‍: കണ്ണൂർ പുതിയങ്ങാടി കള്ളവോട്ട് ചെയ്ത മൂന്ന് ലീഗ് പ്രവർത്തകർക്കെതിരെ കേസ്. മുഹമ്മദ് ഫായിസ്, മുഹമ്മദ് സമദ്, ആഷിഖ് എന്നിവർക്കെരെയാണ് കേസ്. പഴയങ്ങാടി പൊലീസാണ് ജനപ്രാതിനിത്യ നിയമത്തിലെ 171-ാം വകുപ്പ് പ്രകാരം കേസ് എടുത്തത്. . മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ രണ്ട് ബൂത്തുകളിലായാണ് കള്ളവോട്ട് നടന്നത്.
പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. 69, 70 ബൂത്തുകളി കള്ളവോട്ട് നടന്നിട്ടില്ല. ദൃശ്യങ്ങളിൽ ഉള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ല. ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാൽ ബൂത്തിൽ നിന്നു ഇറങ്ങുന്നതും തിരികെ വന്നു വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നായിരുന്നു വിശദീകരണം. 2 ബൂത്തുകളിൽ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തിൽ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ല. ഇയാൾ ഇടത് അനുഭാവി ആണെന്നും ലീഗ് വിശദീകരിക്കുന്നു.
പാമ്പുരിത്തി ബൂത്തിൽ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന്റെ ബൂത്ത് ഏജന്റ് അവിടെ ഉണ്ടായിട്ടും മിണ്ടാതിരുന്നത് എന്ത് കൊണ്ടെന്നും ലീഗ് ചോദിച്ചിരുന്നു. പിലാത്തറയിലെ കള്ളവോട്ടിന്റെ ജാള്യത മറക്കാനാണ് ഈ ആരോപണങ്ങൾ എന്നും ലീഗ് ആരോപിച്ചിരുന്നു.