news
വയനാടിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിയാകുമെന്ന് നേതാക്കൾ പ്രതികരിച്ചത് തെറ്റാണെന്ന് പിസി ചാക്കോ.
ദില്ലി: വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്ന് പിസി ചാക്കോ. ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്നാടും ആവശ്യപ്പെട്ടു. മത്സരിക്കാമെന്ന അനുകൂല തീരുമാനം ആരോടും രാഹുൽ ഗാന്ധി പങ്കുവച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു.
രാഹുൽ ഗാന്ധി സമ്മതിച്ചു, രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിച്ചു എന്നതരത്തിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുന്നത് തെറ്റാണെന്നും കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ പിസി ചാക്കോ പറഞ്ഞു. രാഹുൽ സമ്മതിച്ചെന്ന് ഏതെങ്കിലും നേതാക്കൾ പറയുന്നുവെങ്കിൽ അത് വസ്തുതാപരമല്ലെന്നും പിസി ചാക്കോ വിശദീകരിച്ചു.
ദക്ഷിണേന്ത്യയിൽ ഏതെങ്കിലും ഒരു സീറ്റിൽ കുടി രാഹുൽ ഗാന്ധി മൽസരിക്കണം. അത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമാണ്. അത് രാഹുൽ ഗാന്ധിക്ക് മുന്നിൽ വയ്ക്കാം. അതല്ലാതെ മത്സരിക്കുമെന്ന തരത്തിൽ പ്രസ്ഥാവന ഇറക്കുന്നതും പ്രതികരിക്കുന്നതും തെറ്റാണ് . അതേ സമയം കേരളത്തിലെ ഗ്രൂപ്പ് രാഷ്ടീയത്തിന്‍റെ ഇരയാണ് രാഹുൽ ഗാന്ധിയെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ അര്‍ത്ഥമില്ലെന്നും പിസി ചാക്കോ വിശദീകരിച്ചു.