
ദില്ലി: ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോടാണെന്നും മോദിയോടല്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാൽ കേസിൽ സുപ്രീംകോടതിയും 'ചൗകീദാർ ചോർ ഹേ' എന്ന് കണ്ടെത്തിയതായുള്ള പരാമർശത്തിൽ കഴിഞ്ഞ ദിവസം രാഹുല്‍ മാപ്പ് പറഞ്ഞിരുന്നു.
കാവല്‍ക്കാരന്‍ കള്ളനാണ് എന്നുള്ളത് സത്യമാമാണെന്നും മോദിക്കെതിരെയുള്ള ഈ മുദ്രാവാക്യം ഇനിയും ഉയര്‍ത്തുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ വ്യക്തമാക്കി. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനാണ് മാപ്പ് പറഞ്ഞത്. അല്ലാതെ ബിജെപിയോടോ മോദിയോടോ അല്ല.
ചൗകിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം തുടര്‍ന്നും ഉപയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു. മോദിക്ക് രാജ്യത്തെ കുറിച്ചു പദ്ധതികളില്ല. തൊഴിൽ ഇല്ലായ്മയാണ് രാജ്യത്തെ പ്രധാന വിഷയം എന്നാല്‍ അതേക്കുറിച്ചു മോദിക്ക് ഒന്നും പറയാനില്ല. സൈന്യം നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ല.
യുപിഎ കാലത്ത് മിന്നലാക്രമണം നടത്തിയത് കോൺഗ്രസ് അല്ല, സൈന്യമാണെന്നും രാഹുല്‍ വിശദമാക്കി. സൈന്യത്തിന് കാലങ്ങളായി മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത് അതിൽ മോദിക്ക് എന്തു കാര്യമെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദി തകർത്തു കളഞ്ഞു.
ന്യായ് പദ്ധതി സാമ്പത്തിക രംഗത്തെ പുനരുജ്ജിവിപ്പിക്കാനുള്ള പദ്ധതിയാണ്. കോൺഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ തകർന്നു നിൽക്കുന്നവർക്ക് വേണ്ടിയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.