
ദില്ലി: 'കാവൽക്കാരൻ കള്ളൻ' എന്ന പരാമർശം ആവർത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഷണം നടത്തിയ ശേഷം മോദി പറയുന്നു എല്ലാവരും കാവൽക്കാരാണെന്ന്. എന്നാല്‍ ബാക്കി കാവൽക്കാരെല്ലാം നല്ലവരാണ്. 56 ഇഞ്ച് നെഞ്ചളവുള്ള കാവൽക്കാരൻ മാത്രമാണ് മോഷണം നടത്തി മുപ്പതിനായിരം കോടി അനിൽ അംബാനിക്ക് നൽകിയതെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
അതേസമയം മായാവതിക്കും അഖിലേഷിനുമെതിരെയും രാഹുൽ ഗാന്ധി തുറന്നടിച്ചു. മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വർഷം പോരാടിയത് കോൺഗ്രസാണ്. തനിക്ക് മോദിയെ പേടിയില്ല. അഞ്ചു വർഷം മോദിയോട് എസ്‍പിയോ ബിഎസ്‍പിയോ പോരാടിയില്ല. മായാവതിയുടെയും അഖിലേഷിന്‍റെയും കൺട്രോളർ മോദിയുടെ കയ്യിലാണെന്നും രാഹുല്‍ ആരോപിച്ചു.
എസ്പി, ബിഎസ്പി മുക്ത ഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല. മോദിക്ക് തന്‍റെ മേൽ സമ്മർദം ചെലുത്താനാവില്ല. പക്ഷേ എസ്പി ക്കും ബിഎസ്പിക്കും മേൽ സമ്മർദ്ദം ചെലുത്താനാവും. അതാണ് അവരുടെ ചരിത്രമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.