മോദി അനുകൂല പരാമര്‍ശം; രാജസ്ഥാന്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍

By Web TeamFirst Published Apr 2, 2019, 10:13 AM IST
Highlights

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഗവര്‍ണര്‍ പദവിയിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന പ്രസ്തവനയാണ് ചട്ടലംഘനമായി കണ്ടെത്തിയിരിക്കുന്നത്.

ദില്ലി: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഗവര്‍ണര്‍ പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന അദ്ദേഹത്തിന്‍റെ പ്രസ്തവനയാണ് ചട്ടലംഘനമായി കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്. 

മാര്‍ച്ച് 23ന് അലിഗഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കല്യാണ്‍ സിങ്ങിന്‍റെ പ്രസ്താവന. ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരണെന്നും  മോദിയുടെ രണ്ടാം വരവിനായി ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്നും കല്യാണ്‍ സിങ് പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. താൻ ഒരു ബിജെപി പ്രവർത്തകനാണ് എന്ന പ്രസ്താവനയിലൂടെ കല്യാൺ സിങ് ഗവർണർ പദവിയുടെ അന്തസ് ഇടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.

ഇത് രണ്ടാം തവണയാണ് ഒരു ഗവർണർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തുന്നത്. 1993ൽ ഹിമാചൽപ്രദേശ് ഗവർണർ ആയിരുന്ന ഗുൽസാർ അഹമ്മദ് തന്‍റെ മകൻ സയിദ് അഹമ്മദിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. അന്ന് ഗുൽസാർ അഹമ്മദിന് ഗവർണർ സ്ഥാനം രാജി വച്ചിരുന്നു.

 

 

click me!