
കാസര്‍ഗോഡ്: പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ഇടതു മുന്നണി നൽകിയ പരാതിയിൽ കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഇന്ന് വിശദീകരണം നൽകും. വരണാധികാരി കൂടിയായ കാസർഗോഡ് ജില്ലാ കളക്ടർക്കാണ് വിശദീകരണം നൽകുക. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ നോഡൽ ഓഫീസറും മീഡിയ സ്ക്രീനിംഗ് കമ്മിറ്റിയും ഉണ്ണിത്താൻ ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ചട്ടം ലംഘിച്ചിട്ടില്ലെന്നും സർക്കാർ നടപടിയേയും നിലപാടിനേയും വിമർശിക്കുക മാത്രമാണ് ചെയ്തെന്നുമാണ് ഉണ്ണിത്താന്‍റെ നിലപാട്. മറുപടി തയ്യാറാക്കാൻ കോൺഗ്രസ് നേതൃത്വം അഡ്വ. ശ്രീധരനെയാണ് ചുമതലപ്പെടുത്തിയത്. പയ്യന്നൂരിൽ കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിച്ച് ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്ന് കാണിച്ച് എല്‍ഡിഎഫ് കാസര്‍ഗോഡ് പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി ടി.വി. രാജേഷ് എംഎൽഎയാണ് പരാതി നൽകിയത്. ദൃശ്യങ്ങൾ സഹിതമായിരുന്നു പരാതി.