
ലക്നൗ: ബിജെപി സ്ഥാനാര്‍ത്ഥിയായ സാക്ഷി മഹാരാജിന്‍റെ വോട്ട് അഭ്യര്‍ത്ഥന വിവാദത്തില്‍. താന്‍ സന്യാസിയാണെന്നും അതിനാല്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. നേരത്തെയും സാക്ഷി മഹാരാജ് നടത്തിയ നിരവധി പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്.
ഞാന്‍ ഒരു സന്യാസിയാണ്. നിങ്ങളുടെ വോട്ടിനായി അപേക്ഷിക്കുന്നു. ഞാന്‍ ഒരു സന്യാസി കൂടിയാണ്. എന്നെ നിങ്ങള്‍ നിരാകരിക്കുകയാണെങ്കിലും കുടുംബങ്ങളിലെ സന്തോഷം ഇല്ലാതാക്കുമെന്നും നിങ്ങളെ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സാക്ഷി മഹാരാജ്.
തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. കൂടാതെ, ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുൻകൂട്ടി പ്രവചിക്കാനാകുമെന്നുമാണ് അന്ന് സാക്ഷി മഹാരാജ് പറഞ്ഞത്.