'മോഹന്‍ലാല്‍ സിനിമയില്‍ പറഞ്ഞതു പോലെയാണല്ലോ സിപിഎമ്മിന്‍റെ പട്ടിക'; വിമര്‍ശനവുമായി ശാരദക്കുട്ടി

By Web TeamFirst Published Mar 9, 2019, 5:40 PM IST
Highlights

ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാനായി നിലയുറപ്പിച്ച മുഖ്യമന്ത്രിക്ക് കയ്യടിച്ച സ്ത്രീകളെ മതില്‍ കെട്ടാനും ജാഥയില്‍ പങ്കെടുക്കാനും മാത്രം മതിയോ എന്ന് അവര്‍ ചോദിച്ചു

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സിപിഎം പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരി ശാരദക്കുട്ടി രംഗത്ത്. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാനായി നിലയുറപ്പിച്ച മുഖ്യമന്ത്രിക്ക് കയ്യടിച്ച സ്ത്രീകളെ മതില്‍ കെട്ടാനും ജാഥയില്‍ പങ്കെടുക്കാനും മാത്രം മതിയോ എന്ന് അവര്‍ ചോദിച്ചു. പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് സ്ഥാനാര്‍ഥിപട്ടികയിലെന്ന് ചൂണ്ടികാട്ടിയ ശാരദക്കുട്ടി അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ എന്നും ഫേസ്ബുക്കിലൂടെ ചോദിച്ചു.

കുറിപ്പ് പൂര്‍ണരൂപത്തില്‍

സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോൺഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു..ശക്തർ തന്നെ. ജയിച്ചു വരട്ടെ.

പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ.ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്.

ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"

 

click me!