രാഹുലിന്‍റെ വയനാട്ടിലെ വിജയത്തിനെതിരെ സരിത എസ് നായര്‍ കേസിന്

By Web TeamFirst Published May 24, 2019, 10:33 AM IST
Highlights

രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തില്‍ കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചത്. 

കൊച്ചി: രാഹുലിന്‍റെ വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍  തന്‍റെ പത്രിക യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം. ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക. രാഹുലിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം.

രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തില്‍ കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചത്. 431770 വോട്ട് ഭൂരിപക്ഷത്തിലാണ് രാഹുലിന്‍റെ മിന്നും വിജയം. 706367 വോട്ട് രാഹുല്‍ നേടിയപ്പോള്‍ രാഹുലിന്‍റെ ഭൂരിപക്ഷത്തിന്‍റെ പകുതിയോളം വോട്ട് നേടാന്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി പി പി സുനീറിനായത്. 274597 വോട്ടാണ് സുനീറിന് ലഭിച്ചതെങ്കില്‍ ബിഡിജെഎസിന്‍റെ തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ട് മാത്രം. 

അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം അമേഠിയില്‍ മത്സരത്തിനിറങ്ങിയ സരിത എസ് നായരുടെ വോട്ടുനിലയുടെ വിവരങ്ങളും പുറത്ത് വന്നു. കേരളത്തില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു രാജ്യം ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടിയായ അമേഠിയില്‍ മത്സരിക്കാന്‍ സരിത തീരുമാനിച്ചത്. 

സ്മൃതി ഇറാനി വിജയിച്ച മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുള്ളത്. സരിത എസ് നായര്‍ക്ക് 569 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് നേരത്തേ സരിത അഭിപ്രായപ്പെട്ടിരുന്നു. 

click me!