എറണാകുളം മണ്ഡലത്തിൽ സരിതയുടെ പത്രികയിൽ അവ്യക്തത, തള്ളാൻ സാധ്യത

By Web TeamFirst Published Apr 5, 2019, 2:00 PM IST
Highlights

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിതയെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങൾ നാമനിർദേശ പത്രികയിലില്ല. 

എറണാകുളം: എറണാകുളം മണ്ഡലത്തിൽ സരിത എസ് നായരുടെ നാമനിർദേശ പത്രികയിൽ  കേസുകളുടെ വിശദാംശങ്ങളിൽ അവ്യക്തത.  പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ പത്തരയ്ക്ക് മുൻപ് അവ്യക്തത നീക്കാൻ സരിത എസ് നായർക്ക് വരണാധികാരി നിർദേശം നൽകിയിട്ടുണ്ട്. അല്ലാത്ത പക്ഷം പത്രിക തള്ളും.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിട്ടില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ  ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല.  സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് നാളെ പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നാണ് സരിതയ്ക്ക് വരണാധികാരി നിർദ്ദേശം നൽകിയിരിക്കുന്നത്. 

നേരത്തേ എറണാകുളത്ത് മത്സരിക്കാൻ വേണ്ടി പത്രിക സമർപ്പിക്കാനെത്തിയപ്പോൾ, ജയിക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു.

"ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ മത്സരത്തിന് ഒരുങ്ങുന്നത്," എന്നാണ് സ്ഥാനാ‍ത്ഥിത്വത്തെക്കുറിച്ച് സരിത പ്രതികരിച്ചത്. "സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്താണ് ഫാക്ട്സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല," സരിത പറഞ്ഞു.

Also Read: മത്സരിക്കുന്നത് ഹൈബിയെ പരാജയപ്പെടുത്താനല്ല: വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് സരിത

ഇക്കുറി ശക്തമായ പോരാട്ടമാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നടക്കുന്നത്. മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ പി രാജീവാണ് സിപിഎം സ്ഥാനാ‍ര്‍ത്ഥി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇവിടെ സിറ്റിങ് എംപി കെ വി തോമസിനെ ഒഴിവാക്കിയാണ് എംഎൽഎയായ ഹൈബി ഈഡനെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

അതേസമയം, എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത എസ് നായർ കഴിഞ്‍ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം. 

Also Read: സരിത എസ് നായർ വയനാട്ടിൽ നിന്ന് രാഹുലിനെതിരെയും മത്സരിക്കും

click me!