ഇന്ന് നിശബ്ദ പ്രചാരണം; പോളിംഗ് സാധനങ്ങളുടെ വിതരണം രാവിലെ മുതൽ, കർശന സുരക്ഷയുമായി കേന്ദ്രസേനയും പൊലീസും

By Web TeamFirst Published Apr 22, 2019, 7:01 AM IST
Highlights

2 കോടി 61 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. സ്ഥാനാർത്ഥികൾക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലീസും കർശന സുരക്ഷയാണ് ഒരുക്കുന്നത്.

പതിനേഴാം ലോക്സഭയിലേക്കുളള കേരളത്തിന്റെ ജനവിധി കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 2 കോടി 61 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും.

58,138 പൊലീസുകാർക്കാണ് സുരക്ഷാചുമതല. സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് ജവാൻമാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല നിര്‍വ്വഹിക്കുക. തമിഴ്നാട്ടിൽ നിന്നും 2000 പൊലീസുകാരെയും കർണ്ണാടകയിൽ നിന്നും 1000 പൊലീസുകാരെയും സുരക്ഷക്കായി വിന്യസിക്കും. 

പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. 149 കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളും 257 സ്‌ട്രോംഗ് റൂമുകളും സജ്ജമാക്കും.

click me!