
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ വനത്തിനുള്ളിൽ കഴിയുന്ന തപസ്വിക്ക് വേണ്ടി മുടങ്ങാതെ ഇത്തവണയും തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ബൂത്ത് ഒരുക്കി. വർഷങ്ങളായി ഗിർ വനത്തിനുള്ളിൽ തപസ് ചെയ്യുന്ന മെഹന്ത് ഭരത്ദാസ് ദർശൻദാസ് എന്ന തപസ്വിക്ക് വേണ്ടിയാണ് കമ്മീഷൻ പോളിങ് ബൂത്ത് ഒരുക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ലോക്സഭ തെരഞ്ഞെടുപ്പിൽ മെഹന്ത് ഭരത്ദാസ് വോട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇത് കൂടാതെ നിയമസഭ തെരഞ്ഞടുപ്പിലും അദ്ദേഹം വോട്ട് രേഖപ്പെടുത്താറുണ്ട്.
ഒരൊറ്റ വോട്ടിനായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പണം മുടക്കി ഇവിടെ പോളിങ് ബൂത്ത് ഒരുക്കുന്നത്. ഞാൻ വോട്ട് ചെയ്യുന്നതോടെ ഇവിടെ 100 ശതമാനം പോളിങ് രേഖപ്പെടുത്താമെന്നും മെഹന്ത് ഭരത്ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഗിർ വനത്തിനുള്ളിൽ നിന്ന് 55 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ജുനാഗഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ബനേജ്. ഇവിടുത്തെ അതിപുരാതന ശിവക്ഷേത്രമായ ബനേജ് തീർത്ഥാടത്തിലാണ് മെഹന്ത് ഭരത്ദാസ് തപസിരിക്കുന്നത്.
വോട്ടർമാർ നിൽക്കുന്നിടത്തുനിന്നും രണ്ട് കിലോമീറ്റർ അകലെ മാത്രമേ പോളിങ് ബൂത്ത് ഒരുക്കാൻ പാടുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശമുണ്ട്. അതുകൊണ്ടാണ് അപകടകരമാണെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഇവിടം വരുകയും പോളിങ് ബൂത്ത് ഒരുക്കുകയും ചെയ്യുന്നത്. വിവിധയിനം കടുവകളുള്ള ഗിർ വനത്തിലേക്ക് ജീവൻ പണയം വച്ചാണ് ഓരോ തെരഞ്ഞെടുപ്പ് കാലത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വരാറുള്ളത്.