രാഹുല്‍ എല്ലാ വേനലിലും എവിടെ പോകുന്നുവെന്ന് സോണിയയ്ക്ക് പോലും അറിയില്ലെന്ന് അമിത് ഷാ

By Web TeamFirst Published Apr 30, 2019, 11:10 AM IST
Highlights

ഉത്തര്‍ പ്രദേശിലെ എസ്പി-ബിഎസ്പി മഹാഗദ്ബന്ധനെ മഹാവ്യാജന്മാര്‍ എന്ന് പരാമര്‍ശിച്ച അമിത്ഷാ. ഈ മഹാവ്യാജന്മാര്‍ക്ക് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. 

ദില്ലി: വേനല്‍ക്കാലത്ത് രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകും. പിന്നെ സോണിയയ്ക്ക് പോലും  രാഹുലിനെ കണ്ടെത്താന്‍ കഴിയാറില്ലെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലയിലെ ചിത്രകൂടത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാഹുല്‍ എവിടെയാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ സോണിയാഗാന്ധിക്കു പോലും അറിവുള്ള കാര്യമല്ലെന്നും 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അവധി എടുക്കാതെ ജോലി ചെയ്യുകയാണെന്നും അമിത്ഷാ ബിജെപി പ്രചരണറാലിയില്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ എസ്പി-ബിഎസ്പി മഹാഗദ്ബന്ധനെ മഹാവ്യാജന്മാര്‍ എന്ന് പരാമര്‍ശിച്ച അമിത്ഷാ. ഈ മഹാവ്യാജന്മാര്‍ക്ക് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. ഇവര്‍ക്ക് യാതൊരു ഫലവും ഇവിടെ ഉണ്ടാക്കാനും കഴിയില്ല. രാഹുലാണ് ഈ മായിക സംഘത്തിന്റെ നേതാവെന്നും ആരോപിച്ചു. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് യുപിയില്‍ എസ്പിയും ബിഎസ്പിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ 25 വര്‍ഷത്തോളം മായാവതിക്കും അഖിലേഷ് യാദവിനുമായി യുപിയിലെ ജനങ്ങള്‍ അവസരം നല്‍കി. എന്നാല്‍ പാവങ്ങള്‍ക്ക് അവര്‍ യാതൊന്നും നല്‍കിയില്ലെന്നും വിമര്‍ശിച്ചു.

ഒരു തവണ എല്ലാവരും നരേന്ദ്രമോഡിക്ക് അവസരം നല്‍കി. അത് അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. പാവങ്ങള്‍ക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബിജെപി പരിപാടികളില്‍ ഉയരുന്ന മോഡി...മോഡി വിളികള്‍ ഒരു മുദ്രാവാക്യം അല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹമാണെന്നും പറഞ്ഞു. ഭൂമാഫിയയുടെ വക്താക്കളായിട്ടാണ് ബിഎസ്പിയും എസ്പിയും പ്രവര്‍ത്തിക്കുന്നത്. ഭൂമാഫിയാ വിരുദ്ധ സ്‌ക്വാഡിനെ ആദ്യമായി നിയോഗിച്ചത് യോഗിയാണ്. ഭൂമി കയ്യേറലും അനധികൃത വീടു നിര്‍മ്മാണവും എല്ലാം അവസാനിപ്പിച്ചതായും പറഞ്ഞു.  

click me!