news
നാടോ ജാതിയോ മതമോ കണക്കാതെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ ന്യായ് പദ്ധതിയിലൂടെ മുന്നോട്ട് വച്ച പണം എത്തിക്കുമെന്നും യുവ ജനങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തുമെന്നും രാഹുൽ ഗാന്ധി
കൃഷ്ണഗിരി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട്ടിലെ പ്രചാരണ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്കാണ് തന്‍റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാടോ ജാതിയോ മതമോ കണക്കാതെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ ന്യായ് പദ്ധതിയിലൂടെ മുന്നോട്ട് വച്ച പണം എത്തിക്കുമെന്നും യുവ ജനങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"കോടികൾ കടമെടുത്ത് മുങ്ങിയ വ്യവസായികൾ വിദേശത്ത് സുഖമായി കഴിയുകയും പതിനായിരം കടമെടുത്ത കർഷകർ ജയലിലാവുകയും ചെയ്യുന്നു. ഇതിന് മാറ്റമുണ്ടാകും. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കർഷിക കടം തിരിച്ചടയ്ക്കാത്തതിന‍്‍റെ പേരിൽ ഒരു കർഷകനും ജയലിലാവുകയില്ല. രാജ്യത്തെ കർഷകരുടെ ഭീതി കോൺഗ്രസ് തുടച്ച് നീക്കുകയും ന്യായ് പദ്ധതിയിലൂടെ പ്രഖ്യാപിച്ച തുക കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടുകളിൽ എത്തിക്കുകയും ചെയ്യും' കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി അനിൽ അംബാനി, മെഹുൽ ചോക്സി ഉൾപ്പടെയുള്ള 15 ആളുകൾക്കായാണ് മോദി ഭരണം നടത്തിയിരുന്നതെന്നും രാഹുൽ പറഞ്ഞു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.