'മുസ്ലീം തീവ്രവാദമില്ല, പ്രഗ്യ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയത് നാണക്കേട്': സ്വര ഭാസ്കര്‍

By Web TeamFirst Published May 7, 2019, 10:31 AM IST
Highlights

മുസ്ലീം തീവ്രവാദം എന്ന പദം ഉപയോഗിക്കുകയാണെങ്കില്‍ ഹിന്ദു തീവ്രവാദം എന്ന് കൂടി ഉപയോഗിക്കണം. അക്രമവും കുറ്റകൃത്യങ്ങളും തീവ്രവാദവും പാപവുമെല്ലാം ഏത് മതത്തില്‍പ്പെട്ട ആളുകള്‍ക്കും ചെയ്യാന്‍ സാധിക്കും- സ്വര പറഞ്ഞു.

ഭോപ്പാല്‍: തീവ്രവാദത്തിന് മതമില്ലെന്നും തീവ്രവാദികള്‍ക്ക് മാത്രമാണ് മതമുള്ളതെന്നും ബോളിവുഡ് താരം സ്വര ഭാസ്കര്‍. മുസ്ലീം തീവ്രവാദം എന്ന് പറയുകയാണെങ്കില്‍ ഹിന്ദു തീവ്രവാദമെന്ന് കൂടി പറയേണ്ടി വരുമെന്നും  സ്വര ഭാസ്കര്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. അതേസമയം മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യ സിംഗിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് നാണംകെട്ട പ്രവൃത്തിയാണെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

മുസ്ലീം തീവ്രവാദം എന്ന പദം ഉപയോഗിക്കുകയാണെങ്കില്‍ ഹിന്ദു തീവ്രവാദം എന്ന് കൂടി ഉപയോഗിക്കണം. അക്രമവും കുറ്റകൃത്യങ്ങളും തീവ്രവാദവും പാപവുമെല്ലാം ഏത് മതത്തില്‍പ്പെട്ട ആളുകള്‍ക്കും ചെയ്യാന്‍ സാധിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം പാപം ചെയ്യാന്‍ കഴിയുമെന്നും സ്വര വിശദമാക്കി.  'പ്രഗ്യ സിംഗിനെ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയാക്കിയത് ല‍ജ്ജാവഹമാണ്. ആരാണ് ഭോപ്പാലിലെ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ ദിഗ്‍വിജയ സിംഗിന്‍റെ പേര് പറയും' - സ്വര ഭാസ്കര്‍ പറഞ്ഞു. 

മോദി സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകയാണ് സ്വര ഭാസ്കര്‍. കോണ്‍ഗ്രസ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടെന്നും രാജ്യത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് മാനിഫെസ്റ്റോയുമായി യോജിക്കുന്നെന്നും സ്വര വ്യക്തമാക്കിയിരുന്നു.

 ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സ്വര ഭാസ്കര്‍ ബെഗുസരായിയിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി പങ്കെടുത്തിരുന്നു. 

click me!