തൃശൂരില്‍ മാത്രം ഇടത് പ്രതീക്ഷ; മധ്യകേരളത്തിലും യു ഡി എഫ് തരംഗം പ്രഖ്യാപിച്ച് സര്‍വ്വെ

By Web TeamFirst Published May 19, 2019, 9:22 PM IST
Highlights

സുരേഷ് ഗോപി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായെത്തിയത് ഇടതു സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം

തിരുവനന്തപുരം; ദേശീയ മാധ്യമങ്ങളുടെ സര്‍വ്വെ ഫലം ശരിവയ്ക്കുന്നതാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ സര്‍വ്വയും പറയുന്നത്. വടക്കന്‍ കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിക്കുന്ന മനോരമ ന്യൂസ് - കാര്‍വി എക്സിറ്റ് പോള്‍ ഫലം മധ്യകേരളത്തില്‍ ഇടതുപക്ഷം വന്‍ ദുരന്തം ഏറ്റുവാങ്ങുമെന്നാണ് പറയുന്നത്. മധ്യകേരളത്തിലെ ഒരു മണ്ഡലങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് സാധ്യതയെങ്കിലും സര്‍വ്വെ നല്‍കുന്നത്.

തൃശൂരില്‍ മാത്രമാണ് മനോരമ സര്‍വ്വെ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നത്. ഇവിടെ വിജയം പ്രവചിക്കുന്നില്ലെങ്കിലും ഫോട്ടോഫിനിഷാണെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായെത്തിയത് ഇടതു സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.

ചാലക്കുടി, എറണാകുളം. ഇടുക്കി, കോട്ടയം. ആലത്തൂര്‍ മണ്ഡലങ്ങളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും സര്‍വ്വെ പറയുന്നു. മധ്യകേരളത്തില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ ആറും കൈവിടാനുള്ള സാധ്യതയും മനോരമ സര്‍വ്വെ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം വടക്കന്‍ കേരളത്തില്‍ യു ഡി എഫ് തരംഗമെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സതീഷ് ചന്ദ്രനെയും വടകരയില്‍ കെ മുരളീധരന്‍ പി ജയരാജനെയും പരാജയപ്പെടുത്തുമെന്ന് മനോരമ സര്‍വ്വെ പറയുന്നു. കണ്ണൂരില്‍ ആര്‍ക്കും വ്യക്തമായ ജയസാധ്യത പറയാത്ത സര്‍വ്വെ ഫോട്ടോഫിനിഷിലാണ് കാര്യങ്ങളെന്നാണ് ചൂണ്ടാകാട്ടുന്നത്. കോഴിക്കോടും സമാനസാഹചര്യമെന്നാണ് സര്‍വ്വെ പറയുന്നത്. വയനാട്ടില്‍ രാഹുല്‍ മാജിക്ക് ഉണ്ടാകുമെന്നും സര്‍വ്വെ പറയുന്നു.

പൊന്നാനിയിലും മലപ്പുറത്തും മുസ്ലീംലീഗ് വിജയം തുടരും. പാലക്കാട് എം ബി രാജേഷ് വിജയം ആവര്‍ത്തിക്കുമെന്നും സര്‍വ്വെ പറയുന്നു. ഇടതുപക്ഷത്തിന് വടക്കന്‍ കേരളത്തില്‍ ഉറപ്പുള്ള ഒരേ ഒരു സീറ്റ് പാലക്കാടാണെന്നാണ് സര്‍വ്വെ പറയുന്നത്. ആകെയുള്ള എട്ട് സീറ്റില്‍ അ‍ഞ്ചിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് ഫോട്ടോ ഫിനിഷെന്നുമാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!