ആദ്യം ഭർത്താവിനെ കൊന്നു; ഇപ്പോൾ രമയെ മാനസികമായി ദ്രോഹിക്കുന്നു: കെ മുരളീധരൻ

Published : Apr 01, 2019, 12:54 PM ISTUpdated : Apr 01, 2019, 01:16 PM IST
ആദ്യം ഭർത്താവിനെ കൊന്നു; ഇപ്പോൾ രമയെ മാനസികമായി ദ്രോഹിക്കുന്നു: കെ മുരളീധരൻ

Synopsis

സത്യം പറഞ്ഞതിനാണ് രമയ്ക്കെതിരെ കേസെടുത്തതെന്നും  യുഡിഎഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും കെ മുരളീധരൻ

കോഴിക്കോട്: ആര്‍എംപി നേതാവ് കെ കെ രമയ്‌ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് വടകര സ്ഥാനാർത്ഥി കെ മുരളീധരൻ. ആദ്യം ഭർത്താവിനെ കൊന്നവർ ഇപ്പോൾ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമക്കെതിരായ കേസ് നിയമപമായി നേരിടുമെന്നും മുരളീധരൻ പറഞ്ഞു. സത്യം പറഞ്ഞതിനാണ് രമയ്ക്കെതിരെ കേസെടുത്തതെന്നും  യുഡിഎഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു. 

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനാണ് കെ കെ രമയ്‌ക്കെതിരെ കേസെടുക്കുന്നത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രമയ്ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് കോടിയേരിയുടെ പരാതിയില്‍ പറയുന്നത്. രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രമ ഉള്‍പ്പടെ ആർഎംപിയുടെ മൂന്ന് നേതാക്കൾക്കുമെതിരെ പി ജയരാജൻ വക്കീൽ നോട്ടീസും അയച്ചിരുന്നു. കോഴിക്കോട് ആർഎംപി യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജൻ 'കൊലയാളി'യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്‍റെ ആരോപണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്ന് നേരത്തേ ആർഎംപി വ്യക്തമാക്കിയിരുന്നു. പാർട്ടി യോഗത്തിന് ശേഷം വടകരയിൽ നിന്ന് കെ കെ രമ മത്സരിക്കില്ലെന്നും പകരം യുഡിഎഫിനെ പിന്തുണയ്ക്കും എന്നുമായിരുന്നു ആർഎംപിയുടെ നിലപാട്. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?