
ചിണ്ടക്കിയൂര്‍: പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്ന് അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാർ. റോഡോ കുടിവെള്ളമോ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് വോട്ട് ബഹിഷ്കരിക്കുന്നത്.
മകന്റെ കൈകൾ കൂട്ടിക്കെട്ടി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ ഓർമ്മ മധുവിന്റെ അമ്മ മല്ലിയെ വിട്ടുപോകുന്നേയില്ല. തനിക്കൊരു മകനെ തരാന്‍ പറ്റുമോയെന്ന് മല്ലി ചോദിക്കുന്നു. കേസില്‍ ഒരു പുരോഗതിയില്ലെന്ന പരാതി ഈ അമ്മയ്ക്കുണ്ട്.എന്നാല്‍ മധു കൊല്ലപ്പെട്ട സമയത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങി. ഒന്നും നടന്നില്ലെന്ന് മധുവിന്റെ ഊരുകാര്‍ പറയുന്നു. ആവശ്യങ്ങളുമായി സമീപിക്കുമ്പോള്‍ ഇനി തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നാണ് അവര്‍ പറയുന്നതെന്ന് ഇവര്‍ വിശദമാക്കുന്നു.
ഇതെല്ലാം കൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ചിണ്ടക്കിയൂരുകാർ കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. കാലങ്ങളായുള്ള അവഗണനയ്ക്ക് മറുപടിയായി വോട്ട് ബഹിഷ്കരിച്ച് മറുപടി നല്‍കാനാണ് ഇവരുടെ തീരുമാനം.