
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവു വലിയ വിജയങ്ങളിലൊന്നാണ് യു ഡി എഫ് ഇക്കുറി നേടിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടിയുണ്ടായെങ്കിലും കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ 19 ഇടത്തും ഐക്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം പിടിച്ചെടുക്കാനായി. കേരളം തന്നെയാണ് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പച്ച തുരുത്തായി മാറുന്നത്.
അതിനിടയിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്തെന്ന നിരീക്ഷണവുമായി യുവ എംഎല്‍എ വി ടി ബല്‍റാം രംഗത്തെത്തിയത്. ദേശീയ തലത്തിലെ റിസൾട്ട് അങ്ങേയറ്റം നിരാശാജനകമാണെന്ന് വ്യക്തമാക്കിയ ബല്‍റാം കോൺഗ്രസുകാരെ മുഴുവൻ സംഘികളായി മുദ്രകുത്തുന്ന സിപിഎമ്മിന്റെ ഹീന രാഷ്ട്രീയത്തെ ജനങ്ങൾ പുച്ഛിച്ചുതള്ളിയെന്നും കൂട്ടിച്ചേര്‍ത്തു.
ബല്‍റാമിന്‍റെ കുറിപ്പ്
ദേശീയ തലത്തിലെ റിസൾട്ട് അങ്ങേയറ്റം നിരാശാജനകമാണ്. അതോടൊപ്പം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ പ്രാഥമികമായി ഇങ്ങനെ നിരീക്ഷിക്കുന്നു:
1)കേരളം സംഘ് പരിവാർ രാഷ്ട്രീയത്തെ പൂർണ്ണമായും തള്ളിക്കളയുന്നു.
2)മറ്റെന്ത് പരിമിതിയും പോരായ്മയും ഉണ്ടെങ്കിലും ബിജെപിക്കെതിരെ ഇന്ത്യയിലെ ഏക മതേതര ബദൽ കോൺഗ്രസ് തന്നെയാണെന്ന് കേരളം ശക്തമായി വിശ്വസിക്കുന്നു. കോൺഗ്രസുകാരെ മുഴുവൻ സംഘികളായി മുദ്രകുത്തുന്ന സിപിഎമ്മിന്റെ ഹീന രാഷ്ട്രീയത്തെ ജനങ്ങൾ പുച്ഛിച്ചുതള്ളുന്നു.
3) യുഡിഎഫിന്റേത് സമഗ്രവും ആധികാരികവുമായ വിജയം. 10 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്. രാഹുൽ ഗാന്ധിയുടേത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
4) നിയമസഭാ മണ്ഡലങ്ങളിൽ 122 ഇടത്ത് യുഡിഎഫ് മുന്നിൽ. എൽഡിഎഫിന് ലീഡ് 17 മണ്ഡലങ്ങളിൽ മാത്രം. ഒരിടത്ത് ബിജെപി. അതായത്, പിണറായി വിജയൻ സർക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു.
5) യുഡിഎഫിന് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഒരുപോലെ ലഭിച്ചിരിക്കുന്നു. മലബാറും തെക്കൻ കേരളവും ഒരുപോലെ യുഡിഎഫിനൊപ്പം.
6)ദേശീയ വിഷയങ്ങൾക്ക് പുറമേ ജനങ്ങളെ സ്വാധീനിച്ച വിഷയങ്ങൾ ശബരിമലയും കൊലപാതക രാഷ്ട്രീയവും. ശബരിമലയിലെ ബിജെപിയുടെ കള്ളക്കളിയും സർക്കാരിന്റെ പിടിവാശികളും വിശ്വാസികളെ വേദനിപ്പിച്ചു. കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രധാനപങ്ക് ജനങ്ങൾ തിരിച്ചറിഞ്ഞു.
7)ചങ്ങാത്ത മുതലാളിമാരേയും കയ്യേറ്റക്കാരേയും മറ്റ് സ്ഥാപിത താത്പര്യക്കാരേയുമൊക്കെ കമ്മ്യൂണിസ്റ്റ് മേലങ്കിയിട്ട് അവതരിപ്പിച്ചാൽ ജനങ്ങൾ അത് എല്ലായ്പ്പോഴും അംഗീകരിച്ചു തരില്ല.
8) തങ്ങൾക്കെതിരായി നിൽക്കുന്നവരെ മുഴുവൻ ഓരോരോ കാരണങ്ങളുണ്ടാക്കി വളഞ്ഞിട്ടാക്രമിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ ശൈലികളെ ജനങ്ങൾ അംഗീകരിക്കുന്നില്ല. അതിനെതിരെ ചെറുത്തു നിൽക്കുന്നവരെ ജനങ്ങൾ പിന്തുണക്കുന്നു. ആലത്തൂർ, കൊല്ലം, കോഴിക്കോട്, കണ്ണൂർ എന്നിവയൊക്കെ ഉദാഹരണം.
9)നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്നു. ഇവിടങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. കോന്നിയിലും സിപിഎമ്മും ബിജെപിയും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം.
10)പൊന്നാനി മണ്ഡലത്തിലുൾപ്പെട്ട തൃത്താലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിനു ശേഷം ആദ്യമായി യുഡിഎഫ് ലീഡ് ചെയ്തിരിക്കുന്നു. 8400 ലേറെ വോട്ട്. എട്ട് പഞ്ചായത്തിൽ ഏഴിലും യുഡിഎഫിന് ലീഡ്.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |