
കല്‍പ്പറ്റ: നാണ്യവിളകളുടെ വിലയിടിവ് രൂക്ഷമായതോടെ കര്‍ഷകരോഷം ആര്‍ക്കെതിരെ തിരിയുമെന്ന ആശങ്കയിലാണ് വയനാട്ടിലെ മുന്നണികള്‍. മിനിമം വരുമാന പദ്ധതി പ്രധാന പ്രചാരണ വിഷയമാക്കുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രി കൃഷി സമ്മാന്‍ പദ്ധതിയിലാണ് എന്‍ഡിഎയുടെ പ്രതിക്ഷ. കേന്ദ്ര നയങ്ങളെ പഴി പറയുകയാണ് എല്‍ഡിഎഫ്.
വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങുന്ന തോട്ടങ്ങള്‍ വയനാട്ടിലെങ്ങും കാണാം.700രൂപയ്ക്ക് മേല്‍ വിലയുണ്ടായിരുന്ന ഒരു കിലോ കുരുമുളകിനിപ്പോള്‍ 315മുതല്‍ 325 രൂപ വരെയാണ് വില. ധ്രുതവാട്ടം അടക്കമുളള രോഗങ്ങള്‍ക്കൊപ്പം നിയന്ത്രണമില്ലാത്ത ഇറക്കുമതി കൂടി ആയതോടെ കര്‍ഷകര്‍ മാത്രമല്ല വ്യപാരികളും കളം വിട്ടു.
പ്രളയശേഷം ജീവിതം തകര്‍ന്ന നിരവധി കര്‍ഷകര്‍ വയനാട്ടിലുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ച ശേഷവു പലര്‍ക്കു ബാങ്ക് നടപടികള്‍ നേരിടേണ്ടി വന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് പരസ്പരം പഴി ചാരുന്ന മുന്നണികള്‍ സ്വന്തം നേട്ടങ്ങള്‍ കര്‍ഷകരിലത്തിക്കാനുളള പെടാപ്പാടിലാണ്.