
മുംബൈ: മുംബൈ നോർത്തിൽ പ്രചാരണം ഉത്സവമാക്കുകയാണ് ബോളിവുഡ് താരം ഊർമ്മിള മാണ്ഡോത്കര്‍. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ പ്രചാരണത്തിൽ ഊർമ്മിള ഏറെ മുന്നിലാണ്. അതെ സമയം പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ നിശബ്ദ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി.
മോദിയുടെ പേരിൽ ഊതിവിർപ്പിച്ച തരംഗത്തിൽ കുറെപേർ വിജയിച്ചുകയറിയെന്നും ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഊർമ്മിള മാണ്ഡോത്കര്‍ പറഞ്ഞു.
""സെലിബ്രിറ്റികളുടെ സിനിമ പണം കൊടുത്ത് ജനങ്ങൾ തീയറ്ററിൽ പോയി കാണും. സിനിമ കഴിയുമ്പോൾ അവരെ മറക്കും. ജനങ്ങൾ എന്നും ഓർക്കുക അവർക്ക് വേണ്ടി ചെയ്ത വികസനപ്രവർത്തനങ്ങളാണ്"" എന്നതായിരുന്നു ഊർമിളയ്ക്ക് ബിജെപി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയുടെ മറുപടി.
വടക്കൻ മുംബൈയിൽ ഊർമ്മിള പൊളിച്ചടുക്കുകയാണ്. കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ മേഖലകളിൽ പോലും താരത്തെ കാണാൻ വലിയ ആൾക്കൂട്ടമാണുള്ളത്. സഞ്ജയ് നിരുപം കൈയ്യൊഴിഞ്ഞ മണ്ഡലം ചോദിച്ച്‍ വാങ്ങിയാണ് ഊർമ്മിള സ്ഥാനാർത്ഥിയായത്. പരീക്ഷണമല്ല വിജയിക്കാൻ തന്നെയാണ് പോരാട്ടമെന്ന് ഊർമ്മിള പറയുന്നു.
ബിജെപിയുടെ അത്ഭുതതാരമാണ് ഗോപാൽ ഷെട്ടി. മോദിയെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഷെട്ടി വിജയിച്ച മണ്ഡലമാണ് മുംബൈ നോർത്ത്. നാലര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം. ഊർമ്മിളയുടെ പ്രചാരണക്കാഴ്ചകളിൽ നിന്നും തീർത്തും വ്യത്യസ്തം ബിജെപിയുടെ വോട്ടുപിടുത്തം. പ്രചരണത്തിൽ ഊർമ്മിളയുടെ ശൈലി വലിയ ശ്രദ്ധ നേടുമ്പോൾ ഗോപാൽഷെട്ടിക്ക് ആശങ്കയില്ല.
മറാത്തി, ഗുജറാത്തി വോട്ടുകളാണ് മണ്ഡലത്തിൽ നിർണ്ണായകം.മുംബൈക്കാരിയെന്ന വലിയ പ്രചാരണവും രാജ് താക്കറെയുടെ പിൻബലവും മറാത്തി വോട്ടുകൾ കോണ്‍ഗ്രസിലെത്തിക്കും എന്നാണ് ഊർമ്മിളയുടെ പ്രതീക്ഷ. എന്നാൽ മോദിയോട് ശക്തമായി ആഭിമുഖ്യം പുലർത്തുന്ന ഗുജറാത്തി വോട്ടർമാരുടെ വലിയ സംഖ്യ ഊർമ്മിളയ്ക്ക് വെല്ലുവിളിയാണ്.