കോൺഗ്രസെന്താ ബ്ലാക്ക് മെയിൽ ചെയ്യുന്നോ? സിപിഎമ്മിന് ഒപ്പമെന്ന് ബത്തേരിയിൽ കേരളാ കോൺഗ്രസ് മുൻസിപ്പൽ ചെയർമാൻ

Published : Apr 05, 2019, 12:42 PM IST
കോൺഗ്രസെന്താ ബ്ലാക്ക് മെയിൽ ചെയ്യുന്നോ? സിപിഎമ്മിന് ഒപ്പമെന്ന് ബത്തേരിയിൽ കേരളാ കോൺഗ്രസ് മുൻസിപ്പൽ ചെയർമാൻ

Synopsis

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കേരളാ കോൺഗ്രസിന്‍റെ മുൻസിപ്പൽ ചെയർമാൻ സിപിഎമ്മിനൊപ്പമാണ്. പാർട്ടി ആവശ്യപ്പെട്ടിട്ട് പോലും ചെയ‍ർമാൻ ടി എൽ സാബു സ്ഥാനമൊഴിയില്ലെന്ന ഉറച്ച നിലപാടിലാണ്. 

സുൽത്താൻ ബത്തേരി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിക്കുന്ന വയനാട്ടിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ കേരളാ കോൺഗ്രസ് അംഗമായ ചെയർമാൻ ഇപ്പോൾ സിപിഎമ്മിനൊപ്പമാണ്. കേരളാ കോൺഗ്രസ് നേതൃത്വവും ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ട് പോലും സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ചെയർമാൻ ടി എൽ സാബു. കേരളാ കോൺഗ്രസ് നേതാക്കളെ കാലു വാരി തോൽപിച്ച ചരിത്രമുള്ള കോൺഗ്രസിന് വേണ്ടി താനെന്തിനാണ് രാജി വയ്ക്കുന്നതെന്നാണ് സാബു ചോദിക്കുന്നത്.

സിപിഎമ്മുമായി സഖ്യമുപേക്ഷിച്ച് യുഡിഎഫിനൊപ്പം നിൽക്കുക എന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നാണ് സാബു പറയുന്നത്. യുഡിഎഫിന്‍റെ വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങിയാണ് ഇപ്പോൾ കേരളാ കോൺഗ്രസ് നേതൃത്വം തന്നോട് സഖ്യത്തിൽ നിന്ന് പിൻമാറാൻ പറയുന്നത്.  പാർട്ടി നേതൃത്വം പറയുന്നത് കേട്ടില്ലെങ്കിൽ വരാവുന്ന കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള നടപടിയെ ഭയക്കുന്നില്ലെന്നും സാബു പറയുന്നു. 

താൻ പിൻമാറിയില്ലെങ്കിൽ തോമസ് ചാഴിക്കാടനെ കാലുവാരി തോൽപ്പിക്കുമെന്നാണ് കോൺഗ്രസുകാർ പറയുന്നത്. ഇതെന്താ ബ്ലാക്ക് മെയിൽ രാഷ്ട്രീയമോ? - ടി എൽ സാബു ആഞ്ഞടിക്കുന്നു. ചാഴിക്കാടൻ തോറ്റാൽ അതിന് ഉത്തരവാദി ജോസഫ് വിഭാഗവും കോട്ടയത്തെ ചില കോൺഗ്രസുകാരും ആയിരിക്കും. ജോസഫ് വിഭാഗത്തിന്‍റെ നിഴൽയുദ്ധമാണ് കോട്ടയത്ത് നടക്കുന്നതെന്നും ടി എൽ സാബു ആരോപിക്കുന്നു. 

രാഹുല്‍ ഗാന്ധി പത്രിക നല്‍കും മുമ്പ് എല്‍ഡിഎഫുമായുള്ള സഖ്യമുപേക്ഷിക്കണമെന്നായിരുന്നു കേരളാ കോൺഗ്രസ് നേതൃത്വം സംസ്ഥാന സമിതി അംഗം കൂടിയായ ടി എല്‍ സാബുവിന് നൽകിയത്. എന്നാൽ സാബു ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല. ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും സാബു തള്ളിയിരിക്കുകയാണ്. 

ഇടതുമുന്നണിക്കൊപ്പം സഹകരിക്കാമെന്ന ധാരണയിലാണ് സാബുവെന്നുമാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വം പറയുന്നത്. ഇടതുമുന്നണിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അതിനാല്‍ രാജിവയ്ക്കാനാവില്ലെന്നുമുള്ള സാബുവിന്‍റെ വിശദീകരണത്തില്‍ ജില്ലാകമ്മിറ്റി തൃപ്തരല്ല. രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തുന്നതിന് മുമ്പ് രാജിവയ്ക്കണമെന്ന് ജോസ് കെ മാണി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ സാബു ഇതുവരെ തയ്യാറായിട്ടില്ല. 

സാബുവിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ്  ദേവസ്യ വ്യക്തമാക്കുന്നത്. ഏപ്രില്‍ 2-ന് ശേഷം ഫോണ്‍ എടുക്കാന്‍ പോലും സാബു തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വയനാട് കോണ്‍ഗ്രസിനൊപ്പം നിന്നില്ലെങ്കില്‍ കോട്ടയത്ത് കാണാമെന്നാണ് യുഡിഎഫ് നിലപാട്. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഹായത്തോടെ മുന്‍സിപ്പല്‍ ചെയര്‍മാനായ സാബു പിന്നീട് ഇടതുമുന്നണിക്കൊപ്പം പോയി. ഇടതുമുന്നണിയുടെ സഹായത്തോടെ മുന്‍സിപ്പല്‍ ചെയര്‍മാനായി. കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ അംഗം മാത്രമാണ് ഉള്ളത്. അന്ന് ഇടതുമുന്നണിയുമായി സാബു ധാരണയിലെത്തിയിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?