മോദിയോടുള്ള ആരാധന മൂത്തു; ഒടുവില്‍ യുവാവ് കത്തികൊണ്ട് അത് പ്രകടിപ്പിച്ചു

By Web TeamFirst Published May 26, 2019, 11:21 AM IST
Highlights

വീട്ടിലെ അടുക്കളയിൽ ഉപയോ​ഗിക്കുന്ന കറി കത്തി ഉപയോ​ഗിച്ച് വളരെ ആഴത്തിലാണ് സോനു മോദിയുടെ പേര് തന്റെ നെഞ്ചിൽ കുറിച്ചിരിക്കുന്നത്. 

മോത്തിഹാരി: ആരാധനമൂത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് യുവാവ് നെഞ്ചിൽ കുറിച്ചു. ബിഹാറിലെ മോത്തിഹാരി ജില്ലയിലെ സോനു പട്ടേലാണ് തന്റെ ആരാധനാപാത്രത്തിന്റെ പേര് നെഞ്ചിൽ കുറിച്ചത്. എന്നാൽ പേന കൊണ്ടോ പെൻസിൽ കൊണ്ടോ അല്ല മോദിയുടെ പേര് സോനു നെഞ്ചിൽ കുറിച്ചത്. വീട്ടിലെ അടുക്കളയിൽ ഉപയോ​ഗിക്കുന്ന കറി കത്തി ഉപയോ​ഗിച്ച് വളരെ ആഴത്തിലാണ് സോനു മോദിയുടെ പേര് തന്റെ നെഞ്ചിൽ കുറിച്ചിരിക്കുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി നേടിയ ഉജ്ജ്വ വിജയത്തെ തുടർന്നാണ് യുവാവ് ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പായപ്പോൾ നാട് മുഴുവനും സോനു മധുരം വിതരണം ചെയ്തിരുന്നു. എന്നാൽ മോദിയുടെ വിജയം മധുരം വിതരണം ചെയ്ത് മാത്രം ആഘോഷിച്ചാൽ പോരെന്ന് സോനു തീരുമാനിച്ചു. ഒരുപാട് ചിന്തിച്ചതിന് ശേഷം തന്റെ ശരീരത്തിൽ മോ​ദിയുടെ പേര് കുറിച്ചിടാമെന്ന തീരുമാനത്തിൽ സോനു എത്തുന്നത്. 

പിന്നീട് ഒന്നും ആലോചിക്കാതെ അടുക്കളയിലെ കത്തി സ്വന്തം നെഞ്ചിൽ കുത്തി കയറ്റി. നല്ല വേദനയോടെ തന്നെ സോനു തന്റെ നെഞ്ചിൽ മോദി എന്ന് ഹിന്ദിയിൽ വലുതായി എഴുതി. മോത്തിഹാരി ജില്ലയിലെ തുർകൗലിയ സ്വദേശിയായ സോനുവിന്റെ സാഹസികത കാണാൻ നാട്ടിലെ ജനങ്ങൾ മുഴുവനും എത്തിയിരുന്നു. 

നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ ഭാവി. രാജ്യത്തിനായി മോദി തന്റെ ജീവിതം തന്നെ ത്യജിക്കാൻ തീരുമാനിച്ചപ്പോൾ, മോദിക്കായി താൻ തന്റെ ജീവിതവും ത്യജിക്കാൻ തീരുമാനിച്ചു. മോദി തന്റെ ദൈവമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സോനു പറഞ്ഞു. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി ജയം ഉറപ്പാക്കിയത്. 542 ലോക്സഭ സീറ്റിൽ 300 സീറ്റിലും വിജയമുറപ്പിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി സഖ്യകക്ഷികളും കൂടി ആകെ നേടിയത് 352 സീറ്റാണ്.  

click me!