'അതിസമ്പന്നരില്‍ നിന്ന് അധിക നികുതിയെന്ന് റിപ്പോര്‍ട്ട്': മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം

By Web TeamFirst Published Apr 28, 2020, 8:24 AM IST
Highlights

സിസിഎസ് (സിസിഎ) ചട്ടം 14, സിസിഎസ് ചട്ടത്തിന്റെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ഐ.ആര്‍.എസിലെ 50 യുവ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ 'ഫോഴ്‌സ്' എന്ന് പേരിട്ട റിപ്പോര്‍ട്ട് ശനിയാഴ്ച വൈകിട്ടാണ് ഐ.ആര്‍.എസ് അസോസിയേഷന്റെ ട്വിറ്റര്‍ വഴി പുറത്തുവന്നത്. 

ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ അതിസമ്പന്നരില്‍ നിന്ന് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന വിവാദ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ (ഐ.ആര്‍.എസ്) മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇവര്‍ക്കെതിരെ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സിബിഡിറ്റി) കുറ്റപത്രം സമര്‍പ്പിക്കുകയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. 

സിസിഎസ് (സിസിഎ) ചട്ടം 14, സിസിഎസ് ചട്ടത്തിന്റെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ഐ.ആര്‍.എസിലെ 50 യുവ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ 'ഫോഴ്‌സ്' എന്ന് പേരിട്ട റിപ്പോര്‍ട്ട് ശനിയാഴ്ച വൈകിട്ടാണ് ഐ.ആര്‍.എസ് അസോസിയേഷന്റെ ട്വിറ്റര്‍ വഴി പുറത്തുവന്നത്.  റിപ്പോര്‍ട്ട് പ്രകാരം ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 40% നികുതി ചുമത്തുക, സ്വത്ത് നികുതി, പാരമ്പര്യ സ്വത്തിന്മേല്‍ നികുതി, കൊവിഡ് 19 സര്‍ചാര്‍ജ് എന്നിവ ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ പ്രത്യക്ഷ നികുതി വകുപ്പ്, ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നൂം വ്യക്തമാക്കിയിരുന്നൂ. 

ഐ.ആര്‍.എസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് ഭൂഷണ്‍, ഐ.ആര്‍.എസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും ഡിഒപിടി ഡയറക്ടറുമായ പ്രകാശ് ദുബെ, വടക്കുകിഴക്കന്‍ മേഖല പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സഞ്ജയ് ബഹാദൂര്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. 

30 വര്‍ഷത്തോളം സേവനമുള്ള ഇവര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും യുവ ഉദ്യോഗസ്ഥരെ വഴിതെറ്റിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നത് രാജ്യത്തെ നികുതിദായകരെ ഭയാശങ്കയിലാഴ്ത്തിയെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

click me!