അൾട്രാടെകിനെ മറികടക്കുമോ? അംബുജ സിമന്റ്സും എസിസി സിമന്റ്സും ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സിമന്റ് കമ്പനികളായി മാറുമെന്ന് ഗൗതം അദാനി.
ദില്ലി: അംബുജ സിമന്റ്സും എസിസി സിമന്റ്സും ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സിമന്റ് കമ്പനികളായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. സിമന്റ് ഉപഭോഗത്തിൽ രാജ്യത്തുണ്ടാകുന്ന വളർച്ചയിൽ പ്രതീക്ഷ വെച്ചുകൊണ്ടാണ് അദാനി ഇക്കാര്യം പറഞ്ഞത്.
അംബുജ സിമന്റ്സിന്റെയും എസിസി സിമന്റ്സിന്റെയും ഏറ്റെടുക്കൽ ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയടിക്ക് അദാനി ഗ്രൂപ്പ് രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയായത് പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അൾട്രാടെകാണ് നിലവിൽ ഇന്ത്യയിലെ വലിയ സിമന്റ് കമ്പനി. ഇവർക്ക് പ്രതിവർഷം 120 മെട്രിക് ടൺ ഉത്പാദക ശേഷിയാണ് ഉള്ളത്.
Read Also: അംബുജ സിമന്റ്‌സിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി
ഇന്ത്യ ആധുനിക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നാകുന്ന ഘട്ടത്തിലാണ് തങ്ങളുടെ ഈ ഏറ്റെടുക്കൽ എന്നത് പ്രധാനമാണെന്ന് അദാനി പറഞ്ഞു. 2050 ഓടെ ഇന്ത്യ 25 മുതൽ 30 ലക്ഷം ഡോളർ ജിഡിപിയുള്ള രാജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് രണ്ടാമത്തെ വലിയ സിമന്റ് ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്തെ സിമന്റ് ഉപഭോഗത്തിന്റെ കണക്ക് പരിശോധിച്ചാൽ, ആളൊന്നിന് 250 കിലോഗ്രാമാണ് ഉപഭോഗം. അതേസമയം ചൈനയിൽ 1600 കിലോഗ്രാമാണ് പ്രതിശീർഷ ഉപഭോഗം. ഈ സാഹചര്യത്തിൽ സിമന്റ് വിപണിയിൽ ഇന്ത്യൻ കമ്പനികൾക്ക് ഏഴ് മടങ്ങ് വരെ വളരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: നിക്ഷേപത്തിന് ഉയർന്ന പലിശ; എസ്ബിഐയുടെ ഈ പ്രത്യേക എഫ്ഡി സ്കീം
ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനികളിലൊന്നായ അദാനി എന്റർപ്രൈസസ് പ്രീമിയം ഗുണനിലവാരമുള്ള ഗ്രീൻ സിമന്റ് നിർമ്മിക്കാൻ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കുന്നതായി ഗൗതം അദാനി പറഞ്ഞു. നിലവിൽ, അംബുജ സിമന്റ്‌സിനും എസിസിക്കും 67.5 എംടിപിഎയുടെ സംയോജിത ഉൽപ്പാദന ശേഷിയുണ്ട്.