യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാര്‍ തയ്യാര്‍; ഇന്ത്യന്‍ വസ്ത്ര മേഖലയ്ക്ക് കനത്ത തിരിച്ചടി

Published : Feb 10, 2026, 04:21 PM IST
Textile Labour Incentive

Synopsis

അമേരിക്കന്‍ വിപണിയിലേക്ക് ബംഗ്ലാദേശ് നടത്തുന്ന കയറ്റുമതിയുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറച്ചു.

 

ഇന്ത്യന്‍ വസ്ത്രവ്യാപാര മേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി അമേരിക്കയും ബംഗ്ലാദേശും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് 'അഗ്രീമെന്റ് ഓണ്‍ റെസിപ്രോക്കല്‍ ട്രേഡ്' നിലവില്‍ വന്നത്. ഈ പുതിയ നീക്കം അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയായ ബംഗ്ലാദേശിന് വലിയ കരുത്താകും.

കരാറിലെ പ്രധാന കാര്യങ്ങള്‍: നികുതി കുറഞ്ഞു: അമേരിക്കന്‍ വിപണിയിലേക്ക് ബംഗ്ലാദേശ് നടത്തുന്ന കയറ്റുമതിയുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറച്ചു.

സീറോ ടാക്‌സ്: അമേരിക്കയില്‍ നിന്നുള്ള പരുത്തിയോ മറ്റ് നൂലുകളോ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും അമേരിക്കയില്‍ പൂജ്യം ശതമാനം തീരുവയായിരിക്കും. ഇതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്.

നേട്ടം ബംഗ്ലാദേശിന്: അമേരിക്കന്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ ബംഗ്ലാദേശ് വസ്ത്രങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വളരെ വിലക്കുറവില്‍ ലഭ്യമാകും. ഇത് ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കാന്‍ കാരണമായേക്കാം.

ഇന്ത്യയ്ക്ക് ആശങ്ക എന്തിന്?

നിലവില്‍ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയാണ് ബംഗ്ലാദേശ്. ഇന്ത്യയും അടുത്തിടെ അമേരിക്കയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിലൂടെ ഇന്ത്യന്‍ വസ്ത്രങ്ങളുടെ നികുതി 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. സാങ്കേതികമായി ഇന്ത്യയുടെ നികുതി (18%) ബംഗ്ലാദേശിനേക്കാള്‍ (19%) ഒരു ശതമാനം കുറവാണെങ്കിലും, അമേരിക്കന്‍ പരുത്തി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ക്ക് ബംഗ്ലാദേശിന് ലഭിക്കുന്ന 'സീറോ ടാക്‌സ്' ആനുകൂല്യം ഇന്ത്യയുടെ അവസരങ്ങള്‍ ഇല്ലാതാക്കും. കൂടാതെ, ബംഗ്ലാദേശിലെ കുറഞ്ഞ കൂലിയും അവര്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നു. നിലവില്‍ ബംഗ്ലാദേശിലെ വസ്ത്രനിര്‍മ്മാണത്തിന് ആവശ്യമായ പരുത്തിയും നൂലും വന്‍തോതില്‍ നല്‍കുന്നത് ഇന്ത്യയാണ്. 2024-ല്‍ മാത്രം ലക്ഷക്കണക്കിന് ഡോളറിന്റെ പരുത്തി ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രാധാന്യം

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ നയതന്ത്ര വിജയമായാണ് ഇതിനെ കാണുന്നത്. അമേരിക്കന്‍ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുന്ന കരാറാണിതെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു. ദക്ഷിണേഷ്യയില്‍ അമേരിക്ക ഒപ്പിടുന്ന ഇത്തരത്തിലുള്ള ആദ്യ കരാറാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തിയതായി ബംഗ്ലാദേശ് ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസും പ്രതികരിച്ചു.

ഇന്ത്യയുടെ കരുത്ത് എവിടെ?

കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ വഴി അവിടെ നികുതിയില്ലാതെ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ബംഗ്ലാദേശ് പ്രധാനമായും റെഡിമെയ്ഡ് വസ്ത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇന്ത്യ പരുത്തി നൂല്‍, തുണിത്തരങ്ങള്‍, ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

റെക്കോർഡ് വിലയിൽ നിന്നും 33% ഇടിഞ്ഞ് വെള്ളി വില; വിൽപ്പന സമ്മർദ്ദം നേരിട്ട് സ്വർണവും
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ: ഇന്ത്യൻ കർഷകർക്ക് എന്തൊക്കെ നേട്ടങ്ങൾ? കയറ്റുമതി കൂടുമോ?