
മുംബൈ: പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. 2007ന് ശേഷം ബാങ്കുകളിൽ ജോലി ലഭിച്ച ജീവനക്കാർക്ക് പഴയ പെൻഷൻ സമ്പ്രദായത്തിൽ പെൻഷൻ അനുവദിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ചില സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കാനുള്ള സംസ്ഥാന ഭരണകൂടങ്ങളുടെ തീരുമാനം വന്നതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.
പഞ്ചാബിലെ ആംആദ്മി സർക്കാരടക്കം ബിജെപി ഇതര രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്കരണത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ, പന്ത്രണ്ടാമത് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന ആവശ്യം ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് മുന്നിൽ വെച്ചിട്ടുണ്ട്. വിപണിയിൽ രൂക്ഷമായ വിലക്കയറ്റം ആണെന്നും, ബാങ്ക് ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളത്തിൽ വിലക്കയറ്റത്തിന് ആനുപാതികമായ രീതിയിൽ വർദ്ധനവ് ഉണ്ടാകണമെന്ന ആവശ്യമാണ് സംഘടനകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമില്ലാത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കി പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലും ആവശ്യമുയര്‍ന്നിരുന്നു. ഉറപ്പില്ലാത്ത പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പോരാട്ടത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു.
Read More : 'നോട്ടുനിരോധനം ഗുണം ചെയ്തു, നികുതി വർധിച്ചു, തട്ടിപ്പ് കുറഞ്ഞു'; പ്രകീർത്തിച്ച് അഷിമ ഗോയൽ