
ദില്ലി : നോൺ-മേജർ തുറമുഖങ്ങളുമായുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റി പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കണക്റ്റിവിറ്റി പദ്ധതികൾ നടപ്പിലാക്കുന്നതിൽ ആവർത്തിച്ചുള്ള കാലതാമസത്തെത്തുടർന്നാണ് റെയിൽവേ മന്ത്രാലയത്തോടും (MoR) റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തോടും (MoRTH) സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിൽ ഉൾപ്പെടാത്ത തുറമുഖങ്ങളാണ് നോൺ-മേജർ തുറമുഖങ്ങൾ.
തുറമുഖങ്ങളുമായി ബന്ധപ്പെട്ട കിടക്കുന്ന, ഏകദേശം 52 ഓളം റോഡ് നിർമ്മാണ പദ്ധതിയും 28 റെയിൽ കണക്റ്റിവിറ്റി പദ്ധതിയും അപൂർണ്ണമായി തുടരുകയാണ്. തുറമുഖ മേഖലയുടെ വികസനത്തിനായി ഗതാഗത മാർഗങ്ങൾ വർധിപ്പിക്കേണ്ടത് പ്രധാനമാണ്. ചരക്ക് ഗതാഗതം സുഗമമാക്കാൻ തുറമുഖത്തിനോട് ചേർന്ന്നുള്ള ഗതാഗത മാർഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയിലെത്തുന്ന ചരക്ക് 95 ശതമാനവും തുറമുഖങ്ങൾ വഴിയാണ് വരുന്നത്.
നിലവിൽ, രാജ്യത്ത് പ്രവർത്തനക്ഷമമായ 40 നോൺ-മേജർ തുറമുഖങ്ങൾക്ക് റെയിൽവേ കണക്റ്റിവിറ്റി ഇല്ല. 30 എണ്ണത്തിന് നാലുവരി റോഡുകളുമായോ ദേശീയ പാതകളുമായോ ബന്ധപ്പെടാനും കഴിയില്ല. ഇത് വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാലാണ് തുറമുഖങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വിവിധ ഗതാഗത പദ്ധതികൾ വേഗത്തിലാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഇരു മന്ത്രാലയങ്ങൾക്കും നൽകിയിട്ടുണ്ട്.
ഭാരത്‌മാല പദ്ധതിക്ക് കീഴിൽ 22,721 കോടി രൂപയുടെ 59 റോഡ് പ്രോജക്ടുകൾക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഇതിൽ 35 പദ്ധതികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. അതുപോലെ, 28 റെയിൽ കണക്റ്റിവിറ്റി പ്രോജക്ടുകളും 12ഓളം റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികളും ഇനിയും പൂർത്തിയാകാനുണ്ട്.