
ദില്ലി : വായ്പ തുക തിരികെ ലഭിക്കാൻ ഇടപാടുകാരോട് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കടുത്ത രീതികൾ സ്വീകരിക്കരുത് എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഇങ്ങനെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുന്ന ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.
ആർബിഐ നിയന്ത്രിത സ്ഥാപനങ്ങളുടെ കാര്യത്തിൽ നേരിട്ട് ശ്രദ്ധയുണ്ടാകുമെന്നും. ആർബിഐയുടെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ നിയമ നിർവ്വഹണ സംവിദാനത്തിലൂടെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്കുകൾക്ക് ബോധവൽക്കരണം നൽകിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ബാങ്കിൽ നിന്നും തന്നെ ഉണ്ടാകും. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ഞങ്ങൾ എല്ലാ വായ്പക്കാരോടും ബാങ്കുകളോടും ആവശ്യപ്പെടുകയാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.
മാസ്റ്റർകാർഡിന്റെ നിയന്ത്രണങ്ങൾ നീക്കി ആർബിഐ
മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ആർബിഐ. ഒരു വർഷം മുൻപാണ് റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് മുകളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. പേയ്മെന്റ് സിസ്റ്റം ഡാറ്റയുടെ സംഭരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2021 ജൂലൈയിൽ ആർബിഐ മാസ്റ്റർകാർഡിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്.
നിലവിൽ മാസ്റ്റർകാർഡ് ഏഷ്യ, പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരണം തൃപ്തികരമായ രീതിയിൽ നടക്കുന്നത് കണക്കിലെടുത്താണ് ആർബിഐയുടെ പുതിയ തീരുമാനം.
ക്രെഡിറ്റ് കാർഡുകൾ (credit card) യുപിഐ (UPI) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ (RBI) നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.