Aircel Maxis case : എയർസെൽ മാക്സിസ് കേസ്: പി ചിദംബരത്തോടും കാർത്തി ചിംബരത്തോടും നേരിട്ട് ഹാജരാകണമെന്ന് കോടതി

By Web TeamFirst Published Nov 27, 2021, 4:45 PM IST
Highlights

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 

എയർസെൽ മാക്സിസ് കേസില്‍ (Aircel Maxis case) പി ചിദംബരത്തോടും (P Chidambaram) മകൻ കാർത്തി ചിംബരത്തോടും (Karti Chidambaram) നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ദില്ലി കോടതി (Delhi court). ഡിസംബർ 10ന് ഹാജരാകാനാണ് ഉത്തരവ്. ദില്ലി റോസ് അവന്യു കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സമര്‍പ്പിച്ച കേസിലാണ് കോടതി ഉത്തരവ്. തിങ്കഴാഴ്ച കോടതി കേസ് പരിഗണിക്കും. കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ ഗൌരവ സ്വഭാവമുള്ളതാണെന്ന നിരീക്ഷണത്തോടെയാണ് കോടതി തീരുമാനം.

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് കേസിലെ ആരോപണം.

ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ രേഖകള്‍ കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമാക്കിയിരുന്നു. എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. രഹസ്യരേഖകള്‍ എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2013-ല്‍ സീല്‍വെച്ച കവറില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ രേഖകളുടെ പകര്‍പ്പാണ് ഇത്. എന്നാല്‍, റിപ്പോര്‍ട്ടിന്റെ ഒപ്പിടാത്ത പകര്‍പ്പാണ് കണ്ടെത്തിയതെന്നാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കോടതിയില്‍ വിശദമാക്കിയത്.

നേരത്തെ എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെയും സഹോദരന്‍ ഉള്‍പ്പടെയുള്ളവരെയും ദില്ലി സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എയര്‍സെല്‍ മാക്‌സിസ് കേസില്‍ ദയാനിധി മാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ കലാനിധി, കലാനിധിയുടെ ഭാര്യ കാവേരി ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ റദ്ദാക്കിയത്. ദയാനിധി മാരന്റെ നേതൃത്വത്തില്‍ ഏയര്‍സെല്‍മാക്‌സിസ് ഇടപാടില്‍ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്ന സിബിഐയുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ലെന്ന്  വ്യക്തമാക്കിയായിരുന്നു കോടതി ഈ തീരുമാനം എടുത്തത്. ഒന്നാംയു.പി.എ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരിക്കെ 2006ല്‍ എയര്‍സെല്ലിന്റെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാര്‍ക്‌സിസിന് വില്‍ക്കാന്‍ മാരന്‍ നിര്‍ബന്ധിച്ചുവെന്നാണ് കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടിയത്.

എയര്‍സെല്‍ കമ്പനി ഉടമയായിരുന്ന സി.ശിവശങ്കരന്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത് ഓഹരികള്‍ വില്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി ഏയര്‍സെല്‍ കമ്പനിയുടെ ലൈന്‍സ് മാരന്‍ തടഞ്ഞുവെച്ചുവെന്നും ശിവശങ്കരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതേകുറിച്ചുള്ള അന്വേഷണമാണ് സിബിഐ നടത്തിയത്. ഏയര്‍സെല്‍മാക്‌സിസ് ഇടപാടിന്റെ പ്രത്യുപകാരമായാണ് മാരന്‍ കുടുംബത്തി്‌ന!റെ ഡി.ടി.എച്ച് കമ്പനിയില്‍ മാര്‍ക്‌സിസ് കമ്പനി 500 കോടി നിക്ഷേപിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നിയമപരമായാണ് നടന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

click me!