
ദില്ലി വിമാനത്തിൽ അപകടകരമായ വസ്തുക്കൾ (Dangerous Goods) കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് (IndiGo) മുന്നറിയിപ്പ് നൽകി ഡിജിസിഎ (DGCA). ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോയുടെ എഞ്ചിനീയറിംഗ് സ്റ്റോറേജ് ഫെസിലിറ്റിയിൽ ഡിജിസിഎ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചകൾ കണ്ടെത്തിയത്. സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് (Action Taken Report) സമർപ്പിക്കാൻ ഇൻഡിഗോയോട് ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ സർവീസ് നടത്തിയ തങ്ങളുടെ ഒരു വിമാനത്തിൽ കാർഗോ ചോർച്ച (Spillage of cargo) ഉണ്ടായതായി ഇൻഡിഗോ സമ്മതിച്ചു. പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട 'ഡേഞ്ചറസ് ഗുഡ്സ്' വിഭാഗത്തിൽപ്പെട്ട കാർഗോയിലാണ് ചോർച്ചയുണ്ടായത്. എയർക്രാഫ്റ്റ് (ക്യാരിയേജ് ഓഫ് ഡേഞ്ചറസ് ഗുഡ്സ്) റൂൾസ്, 2026 പ്രകാരമുള്ള ഒന്നിലധികം ചട്ടങ്ങൾ വിമാനക്കമ്പനി ലംഘിച്ചതായി ഡിജിസിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് ഡിജിസിഎ ഇൻഡിഗോയ്ക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് കത്ത് നൽകിയത്.
വിഷയത്തിൽ ഇൻഡിഗോയും പ്രതികരിച്ചിരുന്നു. 2026 ജനുവരിയിൽ സർവീസ് നടത്തിയ വിമാനങ്ങളിലൊന്നിൽ കാർഗോ ചോർച്ച കണ്ടെത്തിയിരുന്നു. ഉത്തരവാദിത്തമുള്ള ഒരു വിമാനക്കമ്പനി എന്ന നിലയിൽ, കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് ഞങ്ങൾ ഉടനടി അധികൃതരെ വിവരമറിയിക്കുകയും അന്വേഷണ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. നിയന്ത്രണ ഏജൻസിയിൽ നിന്ന് ഇപ്പോൾ മുന്നറിയിപ്പ് കത്ത് ലഭിച്ചിട്ടുണ്ട്. ഇതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിവരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഇൻഡിഗോ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു.