ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'വാശി': യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പ് കനത്ത നികുതി ചുമത്തിയേക്കും

Published : Jan 25, 2026, 06:20 PM IST
saudi turkey pakistan join trump peace board gaza conflict mission

Synopsis

ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കനത്ത തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍

 

ഗ്രീന്‍ലന്‍ഡിനെ ചൊല്ലി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കനത്ത തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍ . ഏകദേശം 93 ബില്യണ്‍ യൂറോയുടെ (ഏകദേശം 8.5 ലക്ഷം കോടി രൂപ) അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനാണ് യൂറോപ്പിന്റെ നീക്കം.

തര്‍ക്കം ഗ്രീന്‍ലന്‍ഡിനെച്ചൊല്ലി

ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വിട്ടുനല്‍കണമെന്ന ട്രംപിന്റെ ആവശ്യമാണ് പുതിയ പ്രകോപനത്തിന് കാരണം. ഗ്രീന്‍ലന്‍ഡില്‍ നാറ്റോ സഖ്യകക്ഷികള്‍ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഫെബ്രുവരി ഒന്നുമുതല്‍ എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജൂണിനുള്ളില്‍ ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇത് 25 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളെയാണ് ഇത് ബാധിക്കുക.

വിട്ടുകൊടുക്കാതെ യൂറോപ്പ്

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് യൂറോപ്യന്‍ നേതാക്കള്‍ വ്യക്തമാക്കി. ട്രംപിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ബ്ലാക്മെയിലിംഗിന് തങ്ങളില്ലെന്ന് സ്വീഡനും, ട്രംപിന്റെ നടപടി തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും തുറന്നടിച്ചു. തിരിച്ചടിയുടെ ഭാഗമായി അമേരിക്കന്‍ നിര്‍മിത ബോയിങ് വിമാനങ്ങള്‍, ആഡംബര കാറുകള്‍, മദ്യം (ബോര്‍ബണ്‍) എന്നിവയ്ക്ക് കനത്ത നികുതി ഏര്‍പ്പെടുത്താനാണ് ഇയു ആലോചിക്കുന്നത്. കൂടാതെ, യുഎസുമായി നേരത്തെ ഒപ്പിട്ട വ്യാപാര കരാറുകള്‍ മരവിപ്പിക്കാനും നീക്കമുണ്ട്. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ഈ ആഴ്ച അടിയന്തര യോഗം ചേരും.

അമേരിക്കയുടെ നിലപാട്

അതേസമയം, ട്രംപിന്റെ നീക്കത്തെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ന്യായീകരിച്ചു. അമേരിക്ക തന്റെ കരുത്ത് കാട്ടുകയാണെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒടുവില്‍ വഴങ്ങേണ്ടി വരുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അമേരിക്കയുടെ സുരക്ഷാ കവചത്തിന് കീഴില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ സാഹചര്യം മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യാഘാതം കഠിനമാകും

ട്രംപ് നികുതി വര്‍ധന നടപ്പിലാക്കിയാല്‍ ജര്‍മ്മനി, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ കയറ്റുമതി പകുതിയോളം കുറയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ഈ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

അടുക്കള പ്രതിസന്ധിക്ക് അടിയന്തര നടപടിയുമായി കേന്ദ്രം; അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും വാതക ഇറക്കുമതി കൂട്ടി, സഹായിക്കാന്‍ നോര്‍വേയും കാനഡയും
ഗ്യാസ് തീർന്നോ? അടുക്കളക്ക് മുഴുവനായി പൂട്ടിടേണ്ടി വരില്ല; ഈ 6 ബദൽ മാ‍ർഗങ്ങൾ പ്രയോജനപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ സമയം