
സ്വർണ്ണം സുരക്ഷിത നിക്ഷേപമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. സ്വർണ്ണവില ദിവസേന ഉയരുന്നുമുണ്ട്. ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം അരലക്ഷമോ, അതിന് മുകളിലോ നൽകേണ്ട അവസ്ഥയാണ്. എന്നാൽ വില കുത്തനെ കൂടുമ്പോഴും സ്വർണ്ണക്കടകളിൽ തിരക്കിന് കുറവൊന്നുമില്ല. ഇക്കഴിഞ്ഞ അക്ഷയതൃതീയ ദിനത്തിലും സ്വർണ്ണവിൽപന തകൃതിയായിത്തന്നെ നടന്നു. ആഗോള തലത്തിലുണ്ടാവുന്ന സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ നിക്ഷപകരെ സ്വർണ്ണം വാങ്ങി സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. കാരണം, കോവിഡ് മഹാമാരിക്കാലത്ത്, ആഗോള സാമ്പത്തിക സ്ഥിതി ദയനീയമാവുകയും, ഓഹരി വിപണികളുൾപ്പെടെ നഷ്ടത്തിലായപ്പോഴും സ്വർണം മുന്നേറ്റത്തിന്റെ പാതയിൽത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എന്നും നിക്ഷേപകരുടെ ഇഷ്ട ചോയ്‌സുകളിലൊന്നാണ് സ്വർണ്ണ നിക്ഷേപം.
ALSO READ: ആന്റിലിയ മുതൽ ബക്കിംഗ്ഹാം കൊട്ടാരം വരെ; ലോകത്തിലെ ഏറ്റവും ചെലവേറിയ 5 വീടുകൾ
രാജ്യത്ത് ഉയർന്ന സാമ്പത്തിക ആസ്തിയുള്ളവരുടെ നിക്ഷേപങ്ങളിൽ, സ്വർണ്ണത്തിന് പ്രധാനപങ്ക് ഉണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി കമ്പനിയായ നൈറ്റ് ഫ്രാങ്ക് നടത്തിയ സർവേ വ്യക്തമാക്കുന്നത്. രാജ്യത്തെ അതിസമ്പന്നർ അവരുടെ സമ്പത്തിന്റെ 6 ശതമാനവും സ്വർണ്ണനിക്ഷേപമാണ്. 2018 ൽ അതിസമ്പന്നരുടെ സ്വർണ്ണനിക്ഷേപം നാല് ശതമാനം മാത്രമായിരുന്നു.മാത്രമല്ല, ആഗോളതലത്തിൽ, അതിസമ്പന്നരായ ഇന്ത്യക്കാർ തങ്ങളുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം സ്വർണ്ണത്തിലാണ് വിനിയോഗിക്കുന്നതെന്നും സർവെയിൽ പറയുന്നു. ആഗോളതലത്തിലെ കണക്കെടുത്താൽ സ്വർണ്ണനിക്ഷേപത്തിൽ ഓസ്‌ട്രേലിയയാണ് മുൻപിൽ ഓസ്‌ട്രേലിയയിലെ അതിസമ്പന്നർ അവരുടെ വരുമാനത്തിന്റെ 8 ശതമാനം സ്വർണ്ണനിക്ഷേപത്തിനായാണ് നീക്കിവെക്കുന്നത്. ഇന്ത്യക്കാരും, ചൈനക്കാരും വരുമാനത്തിന്റെ 6 ശതമാനത്തോളം സ്വർണ്ണനിക്ഷേപത്തിനായി മാറ്റിവെക്കുന്നുണ്ട്.
ALSO READ: ഇഷ അംബാനിയുടെ വലംകൈ, മുകേഷ് അംബാനിയുടെ വിശ്വസ്തൻ; ദർശൻ മേത്തയുടെ വരുമാനം കോടികള്‍
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ്ണനിക്ഷേപങ്ങൾ തിരിച്ചുനൽകുന്ന മികച്ച വരുമാനമാണ് സ്വർണ്ണ വിഹിതത്തിലെ വർദ്ധനവിന് പ്രധാന കാരണം. 2018 മുതൽ സ്വർണ വില 80 ശതമാനമാണ് ഉയർന്നത്. മുംബൈയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 2018ൽ 29,304 രൂപയായിരുന്നെങ്കിൽ, 2023 ൽ 10 ഗ്രാം സ്വർണ്ണവില 52,760 രൂപയാണ്. കേന്ദ്രബാങ്കുകൾ പലിശനിരക്ക് കുറച്ചതും, പണലഭ്യത എളുപ്പമാക്കിയതുമെല്ലാം സ്വർണ്ണവിലയിൽ മുന്നേറ്റമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.