
മുംബൈ: രാജ്യം എൽഐസി ഐപിഒയ്ക്കായി കണ്ണുംനട്ട് കാത്തിരിക്കെ നിക്ഷേപകർക്ക് ആവേശമുളവാക്കുന്ന മറ്റൊരു സന്തോഷവാർത്ത റിലയൻസിൽ നിന്ന്. റിലയന്‍സ് റീട്ടെയ്ല്‍ (Reliance Retail) വെഞ്ചര്‍ (ആർ ആർ വി എല്‍), ജിയോ പ്ലാറ്റ്‌ഫോം (ആർ ജെ പി എല്‍) എന്നിവയും ഐ പി ഒയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ധനസമാഹരണമാണ് മുകേഷ് അംബാനി ഈ ഐ പി ഒകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റമായിരിക്കും വരുംനാളുകളിൽ ഉണ്ടാവുകയെന്ന പ്രതീക്ഷ കൂടിയാണ് ഈ വാർത്ത പങ്കുവെക്കുന്നത്. ഈ വർഷം തന്നെ ആർ ആർ വി എല്‍, ആർ ജെ പി എല്‍ കമ്പനികളുടെ ഐ പി ഒ നടന്നേക്കും. 50,000 കോടി രൂപ മുതൽ 75,000 കോടി രൂപ വരെ ഈ രണ്ട് ഐ പി ഒകളിലൂടെ സമാഹരിക്കാനാണ് മുകേഷ് അംബാനിയുടെ ആലോചന.
യുക്രൈൻ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തകർച്ചയിലേക്ക് പോയ ഇന്ത്യൻ ഓഹരി വിപണിക്ക് എൽ ഐ സിയുടെ പ്രാഥമിക ഓഹരി വിൽപ്പന വലിയ കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. പിന്നാലെ റിലയൻസ് കമ്പനികൾ കൂടി വരുമ്പോൾ വരും നാളുകൾ മുന്നേറ്റത്തിന്റേതാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം എൽഐസി ഐപിഒ മെയ് നാല് മുതൽ മെയ് ഒൻപത് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. 3.5 ശതമാനം ഓഹരികൾ വിറ്റഴിച്ച് 21000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 902 രൂപ മുതൽ 949 വരെ നിക്ഷേപകർക്ക് ഒരു ഓഹരിക്കായി ബിഡ് ചെയ്യാം. 15 ഓഹരികളുടെ ലോട്ടായി മാത്രമേ നിക്ഷേപം നടത്താനാവൂ.
ഇൻഷുറൻസ് രംഗത്ത് 65 വർഷത്തെ പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് എൽഐസി. ഇന്ത്യൻ ഇൻഷുറൻസ് വിപണിയുടെ 61.1 ശതമാനം കൈയ്യാളുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്. ഇൻഷുറൻസ് പ്രീമിയങ്ങളിൽ 61.4 ശതമാനവും എൽഐസിയുടെ പക്കലാണ്. ആസ്തിയിൽ ലോകത്ത് പത്താമത്തെ വലിയ കമ്പനിയാണെന്ന് മാത്രമല്ല ഒരു രൂപയുടെ പോലും വായ്പയും കമ്പനിയുടെ കണക്കിൽ അടച്ചുതീർക്കാനില്ല.
രാജ്യമാകെ 13 ലക്ഷം ഇൻഷുറൻസ് ഏജന്റുമാർ, 2128 മൈക്രോ ഇൻഷുറൻസ് ഏജന്റുമാർ, 4769 പോയിന്റ് ഓഫ് സെയിൽ പേഴ്സൺസ്, 2048 ശാഖകൾ, 1559 സാറ്റലൈറ്റ് ഓഫീസുകളും എൽഐസിക്കുണ്ട്. രാജ്യത്തെ 91 ശതമാനം ജില്ലകളിലും സാന്നിധ്യമുണ്ട്. ടയർ 3, ടയർ 4 നഗരങ്ങളിലായി 2390 ഓഫീസുകളും ടയർ 5, ടയർ 6 നഗരങ്ങളിലായി 177 ഓഫീസുകളും സ്ഥാപനത്തിനുണ്ട്. 2021-22 ൽ ഡിസംബർ വരെയുള്ള ലാഭം 1715 കോടി രൂപയായിരുന്നു എൽഐസിയുടെ ലാഭം.