അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ആശ്വാസമായി കേരള സർക്കാർ 'കാരുണ്യസ്പര്‍ശം' പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ സീറോ-പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി വിലക്കുറവിൽ ലഭ്യമാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വിലക്കുറവിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാന്റ് മരുന്നുകളാണ് ഇവിടെ വിലക്കുറവിൽ ലഭ്യമാകുക. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലായി പ്രവര്‍ത്തിക്കുന്ന 'കാരുണ്യസ്പര്‍ശം' -സീറോ-പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തിരമാണ് മരുന്നുകൾ വിതരണം ചെയ്യുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി പത്തനംതിട്ട, മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കല്‍ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറല്‍ ആശുപത്രി എറണാകുളം, മെഡിക്കല്‍ കോളേജ് ആശുപത്രി തൃശ്ശൂര്‍, ജില്ല ആശുപത്രി പാലക്കാട്, തിരൂര്‍, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കല്‍ കോളേജ് പരിയാരം, ജനറല്‍ ആശുപത്രി കാസര്‍ഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.


