
അതിവേഗം കുതിച്ചുയരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) നല്‍കുന്ന സാധ്യതകളെക്കുറിച്ച് ആവേശം കൊള്ളുമ്പോഴും, അതിന്റെ ദുരുപയോഗത്തെക്കുറിച്ച് ലോകത്തിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. തനിക്ക് ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന എ.ഐ. ദുരുപയോഗം 'അള്‍ട്രാ റിയലിസ്റ്റിക് ഡീപ്ഫേക്കുകള്‍' ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സത്യവും കള്ളവും തിരിച്ചറിയാനാവാത്തവിധം കലര്‍ത്തുന്ന ഈ സാങ്കേതികവിദ്യ ലോകത്തിന്റെ ഉറക്കം കെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പ്രമുഖ മാധ്യമമായ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍ പിച്ചൈ തന്റെ ആശങ്ക പങ്കുവെച്ചത്. റോബോട്ടുകളോ, നിയന്ത്രണം വിട്ടുപോകുന്ന എ.ഐ. സംവിധാനങ്ങളോ അല്ല തന്നെ ഭയപ്പെടുത്തുന്നതെന്നും, ഡീപ് ഫേക്കുകളാണ് തന്റെ ഉറക്കം കെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരാളുടെ മുഖമോ, ശബ്ദമോ, വീഡിയോ ദൃശ്യങ്ങളോ എ.ഐ. ഉപയോഗിച്ച് അങ്ങേയറ്റം യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന വിധത്തില്‍ കമ്പ്യൂട്ടറില്‍ നിര്‍മ്മിച്ചെടുക്കുന്നതാണ് ഡീപ്ഫേക്കുകള്‍. ഇത് കണ്ട് വിദഗ്ദ്ധര്‍ക്ക് പോലും ഇത് ഒറിജിനലാണോ വ്യാജനാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരും. ഈ സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. ഓണ്‍ലൈനില്‍ നമ്മള്‍ കാണുന്നത് സത്യമാണോ എന്ന് ഓരോ നിമിഷവും സംശയിക്കേണ്ടിവരുന്ന ഒരു കാലം വിദൂരമല്ല. സത്യം ഒരു 'തിരഞ്ഞെടുപ്പ്' മാത്രമായി മാറുന്ന ആ അവസ്ഥയാണ് രാത്രികളില്‍ തന്നെ അലട്ടുന്നതെന്ന് പിച്ചൈ പറഞ്ഞു.
ഡീപ്ഫേക്കിന്റെ ഭീഷണി സാങ്കേതികവിദ്യയില്‍ നിന്നല്ല, മറിച്ച് അത് മോശം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മനുഷ്യരില്‍ നിന്നാണ് വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എ.ഐ. വേഗത്തിലും, കുറഞ്ഞ ചിലവിലും, ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാമെന്നായതോടെ കള്ളത്തരങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. എ.ഐ. എന്നത് ദുരന്തത്തിലേക്ക് പോകാന്‍ വിധിക്കപ്പെട്ട ഒന്നല്ലെന്ന് പിച്ചൈ ഉറപ്പിച്ചുപറയുന്നു. പുതിയ മരുന്നുകള്‍ കണ്ടെത്താനും, കാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്താനും, ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കും എ.ഐക്ക് കഴിയും. ശക്തമായ സാങ്കേതിക ഉപകരണങ്ങളെ മനുഷ്യന്‍ മുന്‍പും മെരുക്കിയിട്ടുണ്ട്. എന്നാല്‍, അതിനുവേണ്ട പ്രതിരോധ സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ ഒരുക്കണം എന്നും അദ്ദേഹം നിർദേശിക്കുന്നു