മോഷ്ടിച്ചത് അമേരിക്കൻ സാങ്കേതിക വിദ്യ! ചൈനീസ് ടെക് ഭീമന് വമ്പൻ തിരിച്ചടി, യു.എസിൽ വാവെയ്‌ക്കെതിരായ ക്രിമിനൽ വിചാരണ തുടങ്ങി

Published : Sep 10, 2026, 02:33 PM IST
Huawei

Synopsis

ചൈനീസ് ടെലികോം ഭീമനായ വാവെയ്‌ക്കെതിരായ അമേരിക്കൻ ക്രിമിനൽ വിചാരണ ന്യൂയോർക്കിൽ ആരംഭിച്ചു. അമേരിക്കൻ കമ്പനികളിൽ നിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ച് ആഗോള ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുമ്പോൾ, ഇത് സാധാരണ ബിസിനസ് മത്സരം മാത്രമാണെന്ന് വാവെയ് വാദിക്കുന്നു.

ചൈനീസ് ടെലികോം ഭീമനായ വാവെയ്‌ക്കെതിരായ അമേരിക്കൻ ക്രിമിനൽ വിചാരണ ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ആരംഭിച്ചു. അമേരിക്കൻ കമ്പനികളിൽനിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ച് ആഗോള ടെലികമ്മ്യൂണിക്കേഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത കുറ്റകൃത്യ സംരംഭമാണ് വാവെയ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചത്.

അമേരിക്കൻ നീതിന്യായ വകുപ്പിലെ അഭിഭാഷകനായ ടെയ്‌ലർ സ്റ്റൗട്ട് പ്രാരംഭ വാദത്തിൽ വാവെയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ‘മോഷണം, നുണ, മറച്ചുവെക്കൽ’ എന്ന രീതിയിലാണ് കഴിഞ്ഞ 20 വർഷമായി കമ്പനി പ്രവർത്തിച്ചതെന്നും അമേരിക്കൻ കമ്പനികളെ ലക്ഷ്യമിട്ട് ആഗോള ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

5 അമേരിക്കൻ കമ്പനികളുടെ സാങ്കേതികവിദ്യ മോഷ്ടിച്ചെന്ന് ആരോപണം

അഞ്ച് അമേരിക്കൻ കമ്പനികളിൽ നിന്ന് വ്യാപാര രഹസ്യങ്ങളും സാങ്കേതികവിദ്യയും മോഷ്ടിക്കാൻ വാവെയ് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. സിസ്കോ സിസ്റ്റംസിൽനിന്ന് ഇന്റർനെറ്റ് റൂട്ടറുകളുടെ പ്രവർത്തന സംവിധാനത്തിന്റെ സോഴ്സ് കോഡും ടി-മൊബൈലിൽനിന്ന് ഫോണുകൾ പരിശോധിക്കുന്ന റോബോട്ടിക് കൈയും മോഷ്‍ടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വഴി അന്യായമായ മത്സര നേട്ടം സ്വന്തമാക്കി ബിസിനസ് വളർത്തുകയായിരുന്നു ഹുവാവെയ് ലക്ഷ്യമിട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരു ജീവനക്കാരൻ റോബോട്ടിക് കൈ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലും കോടതിയിൽ തെളിവായി അവതരിപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

‘മത്സരമാണ്, ഗൂഢാലോചനയല്ല’

എന്നാൽ പ്രോസിക്യൂഷന്റെ ആരോപണങ്ങളെ ഹുവാവെയ് ശക്തമായി നിഷേധിച്ചു. ഇത് ഗൂഢാലോചനയുടെ കേസല്ലെന്നും സാധാരണ ബിസിനസ് മത്സരത്തിന്റെ ഭാഗമായ സംഭവങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകൻ ബ്രയൻ ഹെബർലിഗ് പറഞ്ഞു.

സാങ്കേതിക മേഖലയിലെ കമ്പനികൾ സാധാരണയായി നടത്തുന്ന പ്രവർത്തനങ്ങളെ പ്രോസിക്യൂഷൻ തിരഞ്ഞെടുത്ത് അവതരിപ്പിച്ച് അവയ്ക്ക് കുറ്റകരമായ വ്യാഖ്യാനം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിസ്കോ, ടി-മൊബൈൽ എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വ്യക്തിഗത ജീവനക്കാരുടെ നടപടികളായിരുന്നുവെന്നും അവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കമ്പനി ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും പ്രതിഭാഗം വ്യക്തമാക്കി.

ഇറാൻ ബന്ധവും ഉപരോധ ലംഘന ആരോപണവും

2018ലാണ് ഹുവാവെയ്‌ക്കെതിരായ കേസ് ആരംഭിച്ചത്. ഇറാനിലെ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി അമേരിക്കൻ ഉപരോധങ്ങൾ മറികടന്നെന്നും അമേരിക്കൻ സാമ്പത്തിക സംവിധാനത്തിലൂടെ ദശലക്ഷക്കണക്കിന് ഡോളർ കൈമാറിയെന്നും ആരോപിച്ചായിരുന്നു ആദ്യ കുറ്റപത്രം. പിന്നീട് കേസിൽ കുറ്റകൃത്യ സംഘാടനവും വ്യാപാര രഹസ്യ മോഷണവും ഉൾപ്പെടെ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ചേർത്തു. ഇറാനിലെ പ്രവർത്തനങ്ങളുടെ യഥാർഥ സ്വഭാവം മറച്ചുവെച്ച് അമേരിക്കൻ സാമ്പത്തിക സംവിധാനത്തിലൂടെ പണം കൈമാറിയെന്നും ഇറാൻ സർക്കാരിനെ സ്വന്തം പൗരന്മാരെ നിരീക്ഷിക്കാൻ സഹായിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

മെങ് വാൻഷോ കേസും വിചാരണയും

2018ൽ ഹുവാവെയ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായ മെങ് വാൻഷോയെ അമേരിക്കൻ വാറന്റിന്റെ അടിസ്ഥാനത്തിൽ കാനഡയിലെ വാൻകൂവറിൽ അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം അമേരിക്കയിലേക്ക് കൈമാറുന്നതിനെതിരെ നിയമപോരാട്ടം നടത്തിയ അവർ പിന്നീട് അമേരിക്ക, ചൈന, കാനഡ എന്നിവ തമ്മിലുള്ള നയതന്ത്ര ധാരണയുടെ ഭാഗമായി ചൈനയിലേക്ക് മടങ്ങി. ഒഴിവാക്കിയെങ്കിലും അവർ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോഴത്തെ വിചാരണയിൽ തെളിവായി അവതരിപ്പിക്കപ്പെടും. ഏകദേശം മൂന്ന് മാസം വിചാരണ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹുവാവെയ്‌യും ഇറാനിൽ പ്രവർത്തിച്ചിരുന്ന സ്കൈകോം എന്ന കമ്പനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 2012, 2013 വർഷങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകളും കേസിന്റെ പ്രധാന ഭാഗമാണ്. 2010ൽ ഇറാനിലെ പ്രമുഖ മൊബൈൽ ഫോൺ കമ്പനിക്ക് ഉപരോധം നേരിട്ട എച്ച്പി കമ്പ്യൂട്ടർ ഉപകരണങ്ങൾ വിൽക്കാൻ സ്കൈകോം ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഷവോമിക്ക് വീണ്ടും തിരിച്ചടി; എസ്എഫ്ഐഒ അന്വേഷണത്തിന് ശുപാർശ, വിദേശ നിക്ഷേപ നിയമം ലംഘിച്ചെന്ന് ആരോപണം
ചോദ്യങ്ങൾക്കുത്തരം പറയുക മാത്രമല്ല സ്വന്തമായി കാര്യങ്ങൾ ചെയ്യും! 'മ്യൂസ്' എഐ അസിസ്റ്റന്റുമായി മെറ്റ