ഇന്ത്യയ്ക്ക് രണ്ടക്ക ജിഡിപി വളർച്ച ഉണ്ടാകില്ലെന്ന് ഐഎംഎഫ്: ഏറ്റവും വലിയ ഇടിവ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ

By Web TeamFirst Published Jul 28, 2021, 5:46 PM IST
Highlights

പകർച്ചവ്യാധി ഇല്ലായിരുന്നുവെങ്കിൽ സാധാരണ വളർച്ച പ്രതിവർഷം ആറ് ശതമാനമാകുമായിരുന്നു.

മുംബൈ: അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2021-22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി കുറച്ചു. രാജ്യത്ത് കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗ പ്രതിസന്ധികളെ തുടർന്നാണ് മൂന്ന് ശതമാനം പോയിന്റ് വളർച്ചാ പ്രവചനം താഴ്ത്തിയത്. ഐഎംഎഫിന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (ഡബ്ല്യുഇഒ) അനുസരിച്ച് ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് ആറ് ശതമാനമായി തുടരും. ഐഎംഎഫ് നടത്തിയ വളർച്ചാ പ്രവചനങ്ങളിൽ ഏറ്റവും വലിയ ഇടിവ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലാണ് പ്രവചിക്കുന്നത്. 

കൊവിഡ് പകർച്ചവ്യാധിയുടെ രണ്ട് വർഷങ്ങളിൽ ജിഡിപിയുടെ 10 ശതമാനത്തിലധികം ഇന്ത്യയ്ക്ക് നഷ്ടമാക്കി എന്നാണ് ഈ പ്രവചനങ്ങൾ അർത്ഥമാക്കുന്നത്. പകർച്ചവ്യാധി ഇല്ലായിരുന്നുവെങ്കിൽ സാധാരണ വളർച്ച പ്രതിവർഷം ആറ് ശതമാനമാകുമായിരുന്നു. ഐഎംഎഫ് കണക്കാക്കുന്നതനുസരിച്ച് ഈ രണ്ട് വർഷത്തേക്ക് ഇന്ത്യയുടെ ജിഡിപി ഏകദേശം 10.9 ശതമാനം പിന്നിലാകും. 
 
എന്നാൽ, 2022-23 സാമ്പത്തിക വർഷത്തിൽ ഐഎംഎഫ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2021 ഏപ്രിലിൽ പ്രതീക്ഷിച്ച 6.9 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർത്തി നിശ്ചയിച്ചു. 1.6 ശതമാനം പോയിന്റ് പ്രതീക്ഷിത വളർച്ചാ നിരക്ക് ഉയർത്തിയത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!