
ദില്ലി: ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് വിപണി കുതിക്കുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ, പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇൻഡസ്ട്രിയുടെ മൊത്തം ആസ്തി 81,01,305.58 കോടി രൂപയായി ഉയർന്നു. 2025 ഡിസംബറിൽ ഇത് 80,23,378.99 കോടി രൂപയായിരുന്നു. ജനുവരിയിലെ ശരാശരി ആസ്തി 82,01,174.62 കോടി രൂപയാണ്.
വിപണിയിൽ നിക്ഷേപകരുടെ പങ്കാളിത്തം ശക്തമായി തുടരുകയാണ്. 2026 ജനുവരിയിലെ കണക്കനുസരിച്ച് മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 26.63 കോടിയായി ഉയർന്നു. ഈയൊരൊറ്റ മാസം കൊണ്ട് 50.6 ലക്ഷം പുതിയ അക്കൗണ്ടുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. റീട്ടെയിൽ നിക്ഷേപകരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. ഇക്വിറ്റി, ഹൈബ്രിഡ്, സൊല്യൂഷൻ-ഓറിയന്റഡ് സ്കീമുകളിലെ റീട്ടെയിൽ ഫോളിയോകളുടെ എണ്ണം ഡിസംബറിലെ 20.28 കോടിയിൽ നിന്ന് ജനുവരിയിൽ 20.43 കോടിയായി. ഈ വിഭാഗങ്ങളിലെ റീട്ടെയിൽ ആസ്തി 46,48,915 കോടി രൂപയാണ്.
ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപകർ താല്പര്യം തുടർന്നു. 2021 മാർച്ചിന് ശേഷം തുടർച്ചയായ 59-ാം മാസമാണ് ഇക്വിറ്റി ഫണ്ടുകളിലേക്ക് കൂടുതൽ പണം എത്തുന്നത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി വഴിയുള്ള ആസ്തി 2026 ജനുവരിയിൽ 16,36,082.09 കോടി രൂപയായി. ഇത് ഇൻഡസ്ട്രിയുടെ മൊത്തം ആസ്തിയുടെ 20.2% വരും. പ്രതിമാസ എസ്ഐപി നിക്ഷേപം 31,002.33 കോടി രൂപയാണ്. ഏകദേശം 9.92 കോടി എസ്ഐപി അക്കൗണ്ടുകളാണ് ഈ കാലയളവിൽ സജീവമായിരുന്നത്.