
ദില്ലി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വളരെ വേഗത്തിൽ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ. ജൈവ ഉൽപ്പന്നങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദർശനമായ 'ബയോഫാക് 2026'-ൽ സംസാരിക്കുകയായിരുന്നു രാജേഷ് അഗർവാൾ.
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച വാണിജ്യ സെക്രട്ടറി, ഈ സുപ്രധാന കരാറിനെക്കുറിച്ച് വലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുപക്ഷത്തും വലിയ ആവേശമാണ് ഇതിനെക്കുറിച്ചുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് എല്ലാവരും വളരെ പോസിറ്റീവായാണ് ചിന്തിക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലും ഈ കരാറിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. യൂറോപ്പിനും ഇന്ത്യക്കും പുതിയ അവസരങ്ങൾ തുറന്നുതരാൻ ഈ കരാറിന് കഴിയുമെന്നാണ് കരുതുന്നതെന്നും രാജേഷ് അഗർവാൾ പറഞ്ഞു.
കരാറിന്റെ ഗുണഫലങ്ങൾ സാധാരണ വ്യാപാരത്തിൽ ഒതുങ്ങില്ലെന്ന് വാണിജ്യ സെക്രട്ടറി എടുത്തുപറഞ്ഞു. വ്യാപാരം മാത്രമല്ല, ഇരുഭാഗത്തുനിന്നുമുള്ള നിക്ഷേപങ്ങളും വളരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജർമ്മനിയിലെ കൃഷി മന്ത്രിയുൾപ്പെടെയുള്ള യൂറോപ്യൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെയും യൂറോപ്പിന്റെയും ശക്തികൾ ഒരുമിച്ച് പ്രയോജനപ്പെടുത്തുന്നതിലായിരുന്നു ചർച്ചയുടെ ഊന്നൽ. കരാർ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന ചോദ്യത്തിന്, സാധാരണയായി നിയമപരമായ പരിശോധനകൾക്കും എല്ലാ യൂറോപ്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിനും ഒരുപാട് സമയമെടുക്കുമെന്ന് സെക്രട്ടറി സമ്മതിച്ചു. എന്നിരുന്നാലും, ഇത്തവണ നടപടികൾ വേഗത്തിലാക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. "സാധാരണയായി ഇതിന് ഒരുപാട് സമയമെടുക്കും. നിയമപരമായ സൂക്ഷ്മപരിശോധന നടത്തണം. യൂറോപ്പിലെ എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇരുപക്ഷവും വളരെ വേഗത്തിലാണ് പ്രവർത്തിക്കുന്നത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ കരാർ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അഗർവാൾ പറഞ്ഞു.
ഫെബ്രുവരി 10 മുതൽ 13 വരെ ന്യൂറംബർഗിൽ നടക്കുന്ന ബയോഫാക് 2026-ൽ ഇന്ത്യ 'കൺട്രി ഓഫ് ദി ഇയർ' ആയി പങ്കെടുക്കുന്നതിനിടെയാണ് വാണിജ്യ സെക്രട്ടറിയുടെ ഈ പ്രതികരണം. ജനുവരി 27-ന് വ്യാപാര കരാർ ചർച്ചകൾ അവസാനിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പങ്കാളിത്തമാണിത്. 20-ൽ അധികം സംസ്ഥാനങ്ങളിൽ നിന്നുള്ള 67 സഹ-പ്രദർശകരുമായി 1,074 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇന്ത്യൻ പവലിയൻ മേളയിലെ പ്രധാന ആകർഷണമാണ്.