
ലോവി ഇൻസ്റ്റിറ്റ്യൂട്ട് ( Lowy Institute) ഏഷ്യ പവർ ഇൻഡക്സ് 2021 (The annual Asia Power Index 2021) അനുസരിച്ച് ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ (Asia's fourth most powerful country). ഏഷ്യയിലെ രാജ്യങ്ങളുടെ വിഭവങ്ങളുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയത്. നിലവിലെ അധികാര വിതരണത്തേയും അധികാരം കൈകാര്യം ചെയ്യുന്നതിലെ രീതികളും പട്ടിക വിലയിരുത്തുന്നുണ്ട്.
2020നേക്കാളും പോയിന്‍റുകളില്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ആകെയുള്ള പോയിന്‍റില്‍ 2020നെ അപേക്ഷിച്ച് രണ്ട് പോയിന്‍റാണ് ഇന്ത്യക്ക് കുറവ് വന്നത്. ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് പോയിന്‍റുകളില്‍ കുറവ് വന്നിട്ടുള്ളത്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്കാരിക സ്വാധീനം എന്നിവയിലും ഏഷ്യയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
എന്നാല്‍ സൈനിക ശൃംഖലയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുകയാണ്. പ്രാദേശിക സൈനിക നയങ്ങളിലെ പുരോഗതിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.എന്നാല്‍ സാമ്പിത്തിക ശൃംഖലയില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയടക്കമുള്ള വികസ്വര സമ്പദ്ഘടനയേ കൊവിഡ് കാലം സാരമായി ബാധിച്ചിട്ടുണ്ട്.
പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങള്‍ ഇവയാണ്. അമേരിക്ക, ചൈന, ജപ്പാന്‍, ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലാന്‍ഡ്. വളര്‍ച്ചയുടെ കാര്യത്തില്‍ താഴേയ്ക്കുള്ള പോക്ക് 2021ല്‍ അമേരിക്ക മെച്ചപ്പെടുത്തുകയും രണ്ട് സുപ്രധാന റാങ്കിംഗുകളില്‍ ചൈനയെ മറികടക്കുകയും ചെയ്തു.
ഇന്തോ പസഫിക് മേഖലയില്‍ അധികാരത്തിന്‍റെ കാര്യത്തില്‍ ആദ്യമായി ചൈന പിന്നോട്ട് പോയതായും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 2030 ആവുമ്പോഴേയ്ക്കും വലിയ സാമ്പത്തിക സ്ഥിതിയിലേക്കെത്താന്‍ സാധ്യതയുള്ളത്, തായ്വാനും അമേരിക്കയ്ക്കും സിംഗപ്പൂരിനുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.