
ഇന്ത്യയിലെ സമ്പന്ന സ്ത്രീകളിൽ ഒന്നാം സ്ഥാനം നേടി റോഷ്‌നി നാടാർ. ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എം3എം ഇന്ത്യ പുറത്തിറക്കിയ 2025 ലെ എം3എം ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് ഏറ്റവും വലിയ ധനികയായി റോഷ്‌നി നാടാർ മാറിയത്. ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്ന് പേരുടെ പട്ടികയിൽ ഒരു സ്ത്രീ ഇടം നേടുന്നത് ഇതാദ്യമായാണ്. വെറും 44 വയസ്സുള്ള റോഷ്‌നി നാടാർ മൽഹോത്ര, മികച്ച 10 ശതകോടീശ്വരന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള അവരുടെ ചുവടുവെയ്പ് ഇന്ത്യയിലെ കോർപ്പറേറ്റ് ലോകത്തെ വനിതാ നേതാക്കളുടെ ഉയർച്ചയെയും അടിവരയിടുന്നതാണ്.
മുകേഷ് അംബാനിയുടെ ആസ്തി 9,55,410 കോടിയാണ്. ഗൗതം അദാനിയുടെ ആസ്തി 8,14,720 കോടിയാണ്. റോഷ്‌നി നാടാർ മൽഹോത്രയുടെ ആസ്തി 2,84,120 കോടിയാണ്. എച്ച്‌സിഎൽ ഗ്രൂപ്പിലെ പിന്തുടർച്ച അവകാശം ലഭിച്ചതോടു കൂടിയാണ് റോഷ്‌നി നാടാറിന്റെ സമ്പത്ത് കുതിച്ചുയർന്നത്. പിതാവ് ശിവ് നാടാറിന്റെ ഓഹരിയുടെ 47% ആണ് റോഷ്‌നി നാടാർക്ക് ലഭിച്ചത്. ഇതിന് മുൻപ് എച്ച്‌സിഎൽ കോർപ്പറേഷനിലെ 51% ഓഹരികൾ സ്ഥാപകനായ ശിവ് നാടാർ കൈവശം വെച്ചിരുന്നു. പിതാവിന്റെ ഓഹരികൾ ലഭിച്ചതോടുകൂടി അംബാനിക്കും അദാനിക്കും പിന്നിൽ ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്ന വ്യക്തിയായി റോഷ്നി.
ശിവ് നാടാർ, കിരൺ നാടാർ ദമ്പതികളുടെ മകളായ റോഷ്‌നി നാടാർ ദില്ലിയിലെ വസന്ത് വാലി സ്കൂള്‍, ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാല,കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. മാധ്യമ പ്രവര്‍ത്തനത്തിലായിരുന്നു റോഷ്ണിയുടെ ബിരുദം. ലണ്ടനിലെ സ്കൈ ന്യൂസിലും സിഎന്‍എന്‍ അമേരിക്കയിലും പ്രൊഡ്യൂസറായി ജോലി ചെയ്ത ശേഷമാണ് റോഷ്ണി എച്ച്സിഎല്ലിലേക്ക് എത്തുന്നത്. ഇരുപത്തിയേഴാമത്തെ വയസിലാണ് റോഷ്ണി എച്ച്സിഎല്ലിന്‍റെ സിഇഒ ആവുന്നത്. എച്ച്സിഎല്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാനായ ശിഖര്‍ മല്‍ഹോത്രയാണ് റോഷ്ണിയുടെ ഭര്‍ത്താവ്.
1976-ൽ ശിവ് നാടാർ സ്ഥാപിച്ച എച്ച്‌സിഎൽ, ഇന്ത്യയുടെ ഐടി മേഖലയെ ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. റോഷ്‌നിയുടെ നേതൃത്വത്തിൽ, കമ്പനി ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷ.